ട്രെയിന്‍ തട്ടി മരിച്ച ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് അമ്പരന്ന് റെയില്‍വേ പോലീസ്

ട്രെയിന്‍ തട്ടി മരിച്ച ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് അമ്പരന്ന് റെയില്‍വേ പോലീസ്





ഗൊവാന്ദി (മഹാരാഷ്ട്ര): വെള്ളിയാഴ്ച രാത്രി ട്രെയിന്‍ തട്ടി മരിച്ച 82 കാരനായ ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് ഞെട്ടി റെയില്‍വേ പോലീസ്. ബിര്‍ഭിചന്ദ് ആസാദ് എന്ന ഭിക്ഷക്കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഗൊവാന്ദി റെയില്‍വേ സ്റ്റേഷന് സമീപമാണ് ബിര്‍ഭിചന്ദ് താമസിച്ചിരുന്നത്. റെയില്‍വേസ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും ഭിക്ഷയെടുത്താണ് ബിര്‍ഭിചന്ദ് ആസാദ് ജീവിച്ചിരുന്നത്.
ബിര്‍ഭിചന്ദ് അപകടത്തില്‍ മരിച്ച ശേഷം അയാള്‍ താമസിച്ചിരുന്ന കുടിലില്‍ റെയില്‍വേ പോലീസ് എത്തി. അവിടെയെത്തിയ ഉദ്യോദസ്ഥര്‍ നിരവധി ചാക്കുകളിലായി സൂക്ഷിച്ചു വെച്ചിരിക്കുന്ന നാണയത്തുട്ടുകളാണ് കണ്ടത്. ആറ് മണിക്കൂര്‍ എടുത്താണ് ഉദ്യോഗസ്ഥര്‍ അവ എണ്ണി തിട്ടപ്പെടുത്തിയത്. ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നാണത്തുട്ടുകള്‍ എണ്ണിയപ്പോള്‍ കിട്ടിയത് 1.77 ലക്ഷം രൂപ.
മുംബൈയിലെ വിവിധ ബാങ്കുകളിലായി ബിര്‍ഭിചന്ദ് നടത്തിയിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ രസീതുകളും റെയില്‍വേ പോലീസ് കണ്ടെത്തി. 8.77 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ ബിര്‍ഭിചന്ദിനുണ്ടെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. കൂടാതെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മുതിര്‍ന്ന പൗരനാണെന്ന് തെളിയിക്കുന്ന കുര്‍ള തഹസില്‍ദാര്‍ നല്‍കിയ സീനിയര്‍ സിറ്റിസണ്‍സ് കാര്‍ഡ് എന്നിവയും പോലീസ് കണ്ടെത്തി.
മരിച്ചത് ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ബിര്‍ഭിചന്ദ് തന്നെയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാഷിയിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ നന്ദകുമാര്‍ സസ്‌തേ പറഞ്ഞു. ചില രേഖകളില്‍ ബിര്‍ഭിചന്ദിന്റെ കുടുംബം രാജസ്ഥാനില്‍ ആണെന്നും ബിര്‍ഭിചന്ദ് മുംബൈയിലാണ് താമസിക്കുന്നതെന്നും രേഖപ്പെടുത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി ബിര്‍ഭിചന്ദിന്റെ സമ്പാദ്യം എണ്ണിത്തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് ഞായറാഴ്ച ഉച്ചയോടെയാണ് റെയില്‍വേ പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments