കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസിക്കെതിരെ നടൻ സിദ്ദീഖ്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടാണ് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയ്ക്കെതിരെ സിദ്ദീഖിന്റെ വിമർശനം. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഡബ്ലുസിസി ഒന്നും ചെയ്തില്ലെന്നും സമൂഹമാധ്യമങ്ങളിൽ തോന്നിയതൊക്കെ എഴുതി വിടുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
റൂറൽ ജില്ലാ പൊലീസും കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച 'പൊലീസ് അനുഭവങ്ങളിലൂടെ സിദ്ദീഖ്' എന്ന മുഖാമുഖം പരിപാടിയിലായിരുന്നു WCCക്കെതിരെ താരത്തിന്റെ ആരോപണങ്ങൾ.
നടിക്കുവേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. സ്വന്തം പ്രശസ്തിക്കുവേണ്ടിയും ചാനല്‍ ചര്‍ച്ചയില്‍ പലരും വിഡ്ഢിത്തം പറയുന്നുണ്ടെന്നും സിദ്ദീഖ് ആരോപിക്കുന്നു.നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. എല്ലാവരും നടിക്കൊപ്പം തന്നെയാണ് നിൽക്കുന്നത്. അക്രമം ഉണ്ടായെന്നറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സംഘടനാ ഭാരവാഹിയെന്ന നിലയിലും സഹപ്രവർത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. തുടർന്നാണ് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയതെന്നും ഇവരെ തിരിച്ചറിയൽ പരേഡിൽ നടി തിരിച്ചറിഞ്ഞുവെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു മുഖാമുഖം ചടങ്ങ് സംഘടിപ്പിച്ചത്.
0 Comments