ഉദുമയിൽ വ്യാപാരിയെ കൊള്ളയടിച്ച് പണം കവർന്ന മൂന്നു പേർ അറസ്റ്റിൽ

ഉദുമയിൽ വ്യാപാരിയെ കൊള്ളയടിച്ച് പണം കവർന്ന മൂന്നു പേർ അറസ്റ്റിൽ


ഉദുമ: ഉദുമയില്‍ സ്വര്‍ണ്ണവ്യാപാരിയെ അക്രമിച്ച് 2,15,000 രൂപ കൊള്ളയടിച്ച കേസില്‍ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം സ്വദേശികളായ അബ്ദുല്‍സലാം(45), മുഹമ്മദ് സഫീര്‍(25), നെല്ലിക്കട്ടയിലെ സുജിത്(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ  രാത്രിയാണ് മൂന്നുപെരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് താലൂക്ക് ഓഫീസ് ജംഗ്ഷന് സമീപം പഴയ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട കടയുടെ ഉടമസ്ഥനായ തളങ്കര സ്വദേശിയും പാക്യാര ബദരിയ നഗറില്‍ താമസക്കാരനുമായ ഹനീഫയുടെ പണമാണ് സംഘം തട്ടിയെടുത്തത്. ജൂണ്‍ 24ന് രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹനീഫ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഹനീഫയെ പാക്യാര കുന്നില്‍ രക്തേശ്വരി ക്ഷേത്രത്തിന് സമീപം വെള്ളസ്വിഫ്റ്റ് കാറിലെത്തിയ സംഘം തടയുകയായിരുന്നു. സ്‌കൂട്ടര്‍ ചവിട്ടിവീഴ്ത്തിയ ശേഷം ഹനീഫയുടെ മുഖം പൊത്തിപ്പിടിച്ച് പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം തങ്ങള്‍ വന്ന കാറില്‍ തന്നെ സ്ഥലം വിടുകയാണുണ്ടായത്. ഹനീഫയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പ്രതികളെ പിടികൂടുന്നതിനായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ സി.ഐയും എസ്.ഐയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡിന് നേതൃത്വം നല്‍കിയിരുന്നു. ഈ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ ് മൂന്നുപ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ബേക്കല്‍ സി.ഐ. നാരായണന്‍, എസ്.ഐ അജിത്കുമാര്‍, എ.എസ്.ഐ അബൂബക്കര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്, റോഷന്‍ എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍. രണ്ട് വര്‍ഷം മുമ്പും ഹനീഫയെ അക്രമിച്ച് ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. അന്നത്തെ സംഭവവുമായി പുതിയ സേിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.