ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ സിന്ദൂർ സൈനിക ഓപറേഷന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായി 10 വിമാനത്താവളങ്ങൾ അടച്ചു. കശ്മീരും ശ്രീനഗറും കനത്ത സുരക്ഷയിലാണ്. ഈ സ്ഥലങ്ങളിലേക്ക് വിമാനയാത്ര ബുക്ക് ചെയ്തവർ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനകമ്പനികൾ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു ഇന്ത്യയുടെ സൈനിക തിരിച്ചടി. മേയ് 10 വരെ വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർഇന്ത്യ മൂന്നുദിവസത്തെ വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ലേയിലെ വടക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറൻ ഭാഗത്ത് പാക് അതിർത്തിയോട് ചേർന്ന ഗുജറാത്തിലെ ഭുജിലേക്കുള്ള ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കി. ജമ്മുകശ്മീരിലെ അടക്കം 10 വിമാനത്താവളങ്ങളാണ് സുരക്ഷ കണക്കിലെടുത്ത് അടച്ചത്.
ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
പാക് വ്യോമമേഖലയിൽ നിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചുവിട്ടിരുന്നു.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.05നായിരുന്നു കരസേനയുടെ ആക്രമണം. പഹൽഗാമിൽ 26പേരുടെ ജീവനെടുത്ത ഭീകരരുടെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്.
0 Comments