രാഹുല്‍ ഗാന്ധിയുടെ സുരക്ഷാവീഴ്ചയില്‍ ട്രോളുന്ന സൈബര്‍ സംഘികള്‍ മുന്‍കാല സംഘ്പരിവാര്‍ നേതാക്കളുടെ ദുരൂഹ മരണങ്ങളെ മനഃപൂര്‍വ്വം മറക്കരുത്: മുന്നറിയിപ്പുമായി വി.ടി ബല്‍റാം

രാഹുല്‍ ഗാന്ധിയുടെ സുരക്ഷാവീഴ്ചയില്‍ ട്രോളുന്ന സൈബര്‍ സംഘികള്‍ മുന്‍കാല സംഘ്പരിവാര്‍ നേതാക്കളുടെ ദുരൂഹ മരണങ്ങളെ മനഃപൂര്‍വ്വം മറക്കരുത്: മുന്നറിയിപ്പുമായി വി.ടി ബല്‍റാം

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിമാനയാത്രയ്ക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ചില മുന്നറിപ്പുകളുമായി കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി ബല്‍റാം. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തുല്യമായ നിലയില്‍ എസ്.പി.ജി സുരക്ഷയുള്ള നേതാവാണ് രാഹുല്‍. എസ്.പി.ജിയുടെ നിയന്ത്രണം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയാണ്. രാഹുലിന്റെ സുരക്ഷാ വീഴ്ചയുണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും മറുപടി പറയണമെന്ന് മുറവിളി ഉയരുന്നത് ഈ സാഹചര്യത്തിലാണ്. കോണ്‍ഗ്രസ് നേതാക്കളുടെ മരണങ്ങള്‍ ദുരുദ്ദേശത്തോടെ ഉയര്‍ത്തുന്ന ബി.ജെ.പിക്കാര്‍ സംഘ് പരിവാറിലേയും ബി.ജെ.പിയുടെ പല കേന്ദ്രമന്ത്രിമാരുടെയും ദുരൂഹ മരണങ്ങളെ കുറിച്ചും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രത്യേകിച്ച്, പ്രമോദ് മഹാജന്റെ മരണവും നരേന്ദ്രമോഡിയുടെ വളര്‍ച്ചയും ഏതാണ്ട് ഒരേകാലഘട്ടത്തിലായിരുന്നത് തികച്ചും യാദൃശ്ചികമായിരിക്കാം. മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മരണവും യാദൃശ്ചിമായിരിക്കാം. ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായം പറഞ്ഞ മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതും ജസ്റ്റീസ് ലോയയുടെ മരണവും ബല്‍റാം എടുത്തു പറയുന്നു. സംഘ്പരിവാറിനെ എതിര്‍ത്ത ധബോല്‍ക്കര്‍, പന്‍സാരേ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ ക്രൂരമായ കൊലപാതകങ്ങളും ഏറ്റവുമൊടുവില്‍ ജീവനുവേണ്ടിയുള്ള മോഡി വിരുദ്ധനായ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ നിലവിളിയും നാം കണ്ടുകൊണ്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്കു നേരെ തെരഞ്ഞെടുപ്പ് യോഗത്തിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും എറിഞ്ഞ പൂമാല കൃത്യമായി അദ്ദേഹത്തിന്റെ കഴുത്തില്‍ വന്നു വീണതും കണ്ടില്ലെന്ന് നടിക്കരുത്. ശ്രീപെരുമ്പത്തുരില്‍ രാജീവ്ഗാന്ധി വധിക്കപ്പെടുന്നത് അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോഴല്ല, പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിപ്പെട്ടിരുന്ന അവസരത്തിലാണ്. സമീപകാല ഇന്ത്യ രാഹുല്‍ ഗാന്ധിയിലും വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അത് സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റി​ന്റെ പൂര്‍ണ്ണരൂപം:
കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം ഇക്കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടതിന്റേയും അതിൽ അട്ടിമറി ശ്രമമുണ്ടോ എന്ന സംശയത്തിന്റെയും സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവനു നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉയരുന്നുണ്ടോ എന്നും അങ്ങനെയുണ്ടാവുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ കെൽപ്പുള്ള സുരക്ഷാ സംവിധാനങ്ങൾ അദ്ദേഹത്തിന് ചുറ്റും രാജ്യം ഭരിക്കുന്ന സർക്കാർ ഒരുക്കിയിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. ഈ ചോദ്യം കേൾക്കുമ്പോഴേക്ക് എന്തിനാണ് സൈബർ സംഘികളും ആർഎസ്എസ് അനുഭാവമുള്ള ചില പത്രപ്രവർത്തകരുമൊക്കെ തലയിൽ പൂടയുണ്ടോ എന്ന് തപ്പി നോക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. രാഷ്ട്രപിതാവും രണ്ട് പ്രധാനമന്ത്രിമാരും കൊല ചെയ്യപ്പെട്ട ഒരു രാജ്യത്ത് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷന്റെ ജീവനു നേരെ ഭീഷണി ഉയരുന്നത് അങ്ങനെ നിസ്സാരമായി കാണേണ്ട കാര്യമല്ല. ട്രോളുകളും പരിഹാസങ്ങളുമല്ല, ജാഗ്രതയും മുൻകരുതലുമാണ് ഇക്കാര്യത്തിൽ വേണ്ടത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടേതിന് തുല്യമായ നിലയിൽ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനമായ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സംരക്ഷണമാണ് രാഹുൽ ഗാന്ധിക്കും ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ് എസ്പിജി സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അതിൽ വരുന്ന വീഴ്ചകൾക്ക് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും മറുപടി പറയണമെന്ന വാദം ഉയരുന്നത്. രാഹുൽ ഗാന്ധിയുടെ കാര്യത്തിലുണ്ടാവുന്ന സുരക്ഷാ വീഴ്ചകൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാര്യത്തിലും ഉണ്ടാകാമെന്നതാണ് ഇതിനെ രാജ്യത്തിന്റെ മുഴുവൻ ആശങ്കയാക്കി മാറ്റുന്നത്.
ട്രോളുകളോടൊപ്പം ബിജെപിക്കാർ കാലങ്ങളായി ഗോസിപ്പ് ചെയ്യുന്ന കോൺസ്പിറസി തിയറികൾ യഥാർത്ഥ ചോദ്യത്തിനുള്ള മറുപടി ആകുന്നില്ല. അങ്ങനെ നോക്കുകയാണെങ്കിൽ പല ഉന്നത രാഷ്ട്രീയ നേതാക്കളുടേയും അസ്വാഭാവിക, അപകട മരണങ്ങൾക്ക് പുറകിലും പലതരം ഊഹാപോഹങ്ങൾ നിലവിലുണ്ട്. ബിജെപിക്കാർ ലാൽ ബഹാദൂർ ശാസ്ത്രിയുടേയും മാധവറാവു സിന്ധ്യയുടേയും രാജേഷ് പൈലറ്റിന്റേയുമൊക്കെ പേരുകൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയർത്തുമ്പോൾ സ്വന്തം കൂട്ടത്തിലുള്ള പല പേരുകളും അവർ മനപൂർവ്വം മറക്കുകയാണ്. സംഘ് പരിവാറിന്റെ സമുന്നത നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടേയും ദീൻ ദയാൽ ഉപാധ്യായയുടേയും മരണങ്ങളും ദുരൂഹം തന്നെയായിരുന്നു. പരിവാറിനകത്തെ ആഭ്യന്തര കലഹങ്ങളെക്കുറിച്ചായിരുന്നു ഇവയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ കൂടുതലും. രണ്ട് തവണ അധികാരത്തിലെത്തിയ വാജ്പേയ്, മോഡി സർക്കാരുകൾ ഇതിനേക്കുറിച്ചൊന്നും കാര്യമായി അന്വേഷിക്കാൻ മെനക്കെട്ടിട്ടില്ലെന്നതാണ് വസ്തുത.
ഇന്ന് നരേന്ദ്ര മോഡി എന്താണോ ആ സ്ഥാനത്തേക്ക് കടന്നുവരുമെന്ന് ഒരുകാലത്ത് വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്ന ബിജെപി നേതാവായിരുന്നു പ്രമോദ് മഹാജൻ. കോർപ്പറേറ്റുകളുടെ ഇഷ്ടതോഴൻ, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരൻ, ഫണ്ട് റെയ്സർ, മാധ്യമങ്ങളുടെ കണ്ണിലുണ്ണി, വാജ്പേയ് മന്ത്രിസഭയിലെ ട്രബിൾഷൂട്ടറായ കാബിനറ്റ് മന്ത്രി, എന്നിങ്ങനെയൊക്കെ ഉയർന്നു നിന്നിരുന്ന പ്രമോദ് മഹാജൻ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാൽ കൊല ചെയ്യപ്പെടുകയായിരുന്നു. പ്രമോദ് മഹാജന്റെ കൊലപാതവും പാർട്ടിക്കുള്ളിലെ നരേന്ദ്ര മോഡിയുടെ വളർച്ചയും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ അരങ്ങേറിയതാണെന്നത് യാദൃശ്ചികമായിരിക്കാം. ഏതാനും വർഷങ്ങൾക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീർത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത് എന്നതും മറ്റൊരു യാദൃശ്ചികത ആയിരിക്കാം.
ഗുജറാത്ത് കലാപത്തേക്കുറിച്ച് വ്യത്യസ്താഭിപ്രായം പറഞ്ഞ് മോഡി/അമിത് ഷാ കൂട്ടുകെട്ടിന്റെ കണ്ണിലെ കരടായി മാറിയ മുൻ ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യയും ദുരൂഹ സാഹചര്യത്തിൽ കൊല ചെയ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ കേസിൽ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ലോയയുടെ സംശയാസ്പദ മരണവും ഏറെ ചർച്ച ചെയ്യപ്പെടുന്നതാണല്ലോ. മധ്യപ്രദേശിൽ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ദുരൂഹ മരണങ്ങളുടെ ഒരു പരമ്പര തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്. സംഘ് പരിവാറിന് എതിർപക്ഷത്തു നിൽക്കുന്ന ബുദ്ധിജീവികളായ ധാബോൽക്കർ, പൻസാരേ, കൽബുർഗി,ഗൗരി ലങ്കേഷ് എന്നിവരൊക്കെ ഓരോരോ കാലത്ത് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. ഏറ്റവുമൊടുവിൽ മോഡി വിരോധിയായ വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീൺ തൊഗാഡിയ വരെ സ്വന്തം ജീവനുവേണ്ടി കേഴുന്ന കാഴ്ചയും നാം കണ്ടു കൊണ്ടിരിക്കുകയാണ്.
പറയാനാണെങ്കിൽ ഇനിയും ഏറെയുണ്ട്. അതുകൊണ്ട്, ഗൂഡാലോചനാ സിദ്ധാന്തങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയുക എന്നതല്ല ഇപ്പോഴത്തെ ആവശ്യം, മറിച്ച് കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കുകയും രാഹുൽ ഗാന്ധിയടക്കമുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുകയും ചെയ്യുക എന്നതാണ്. ഏതാനും ദിവസം മുൻപ് മാത്രമാണ് ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എറിഞ്ഞ പൂമാല കൃത്യമായി രാഹുൽ ഗാന്ധിയുടെ കഴുത്തിൽ വന്ന് വീണത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതും ഗുരുതരമായ ഒരു സുരക്ഷാവീഴ്ചയായിത്തന്നെ കണക്കാക്കണം.
ശ്രീപെരുമ്പുത്തൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത് പ്രധാനമന്ത്രി ആയിരിക്കുന്ന വേളയിലല്ല, എന്നാൽ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അവസരത്തിലാണ്. സമീപകാല ഇന്ത്യ രാഹുൽ ഗാന്ധിയിലും ചില വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുന്നുണ്ട്. അത് സംരക്ഷിക്കുക എന്നത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്.

Post a Comment

0 Comments