ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം

ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം



ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ഷെയ്ന്‍ നിഗമിനെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍, താര സംഘടന എഎംഎംഎയെ അറിയിച്ചു.

വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാര്‍ ഷെയ്ന്‍ നിഗം ലംഘിച്ചെന്നാണ് ആരോപണം. സിനിമയുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഷെയ്‌നിന്റെ നിസഹകരണത്തെ തുടര്‍ന്ന് വെയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. സെറ്റിലെത്തിയ ഷെയ്ന്‍ ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് സെറ്റില്‍ നിന്ന് പോയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഷെയ്‌നിനെ അന്വേഷിച്ച സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിച്ചോളും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.

നിര്‍മാതാവ് ജോബി ജോര്‍ജും ഷെയ്ന്‍ നിഗമും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാദമായ ചിത്രമാണ് വെയില്‍. വെയിലിന് വേണ്ടി നീട്ടി വളര്‍ത്തിയ മുടി മുറിച്ചതിന്റെ പേരില്‍ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അബിയുടെ മകനായതുകൊണ്ടാണ് തനിക്ക് ഇത് അനുഭവിക്കേണ്ടിവന്നതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജോബി ജോര്‍ജ് ഷെയ്നെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു.

വിവാദം കൊഴുത്തതോടെ വിശദീകരണവുമായി ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തി. ഷെയ്ന്‍ നിഗം എഎംഎംഎയ്ക്കും ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതി നല്‍കി. തുടര്‍ന്ന്
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും എഎംഎംഎയുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. വെയിലുമായി സഹകരിക്കാമെന്ന് ഷെയ്ന്‍ വാക്ക് നല്‍കിയിരുന്നു. ഇത് ഷെയ്ന്‍ ലംഘിച്ചെന്നാണ് ആരോപണം.

Post a Comment

0 Comments