കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പോലീസ് കസ്‌റ്റഡിയിൽ. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയായ ഫാത്തിമയാണ് പോലീസ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് വ്യക്‌തമാക്കി.
ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപമുള്ള വഴിയരികിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലർച്ചെ 5 മണിയോടെ ഇതരസംസ്‌ഥാന തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് ഇവർ സമീപവാസികളെയും, പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
സംഭവ സ്‌ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും കൂടുതൽ പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ കുഞ്ഞിനെ ആദ്യം കണ്ട ഇതരസംസ്‌ഥാന തൊഴിലാളികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
0 Comments