LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതയ്ക്ക് കര്‍ണ്ണാടകയുടെ അനുമതി ലഭ്യമാക്കാന്‍ ഇടപെടും: കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ യു.ടി.ഖാദര്‍; കര്‍മ്മസമിതി ഭാരവാഹികള്‍ സ്പീക്കറെ കണ്ടു

 



കാഞ്ഞങ്ങാട്: ബംഗ്‌ളൂരുവിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറക്കാന്‍ കഴിയുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാതയ്ക്ക് കര്‍ണ്ണാടക സര്‍ക്കാരിന്റെ പദ്ധതി വിഹിതം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ യു.ടി.ഖാദര്‍. വിഷയം കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പദ്ധതി വിഹിതം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് കര്‍മ്മസമിതി നിവേദക സംഘത്തോട് യു.ടി.ഖാദര്‍ പറഞ്ഞു.  


കര്‍ണ്ണാടകയില്‍ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സിദ്ധരാമയ്യേയും മറ്റ് മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നല്‍കാന്‍ കാഞ്ഞങ്ങാട് നഗരവികസന കര്‍മ്മസമിതി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് സമിതി ജനറല്‍ കണ്‍വീനര്‍ സി.യൂസഫ്ഹാജി, സി.എ.പീറ്റര്‍, ടി.മുഹമ്മദ് അസ്ലം, ഡോ.ജോസ് കൊച്ചിക്കുന്നേല്‍, രാജേന്ദ്രകുമാര്‍, കാസര്‍കോട് ബില്‍ഡപ്പ് സൊസൈറ്റി പ്രസിഡന്റ് ഡോ.ഷെയ്ക്ക് ബാവ എന്നിവര്‍ മംഗ്‌ളൂരുവില്‍ കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ യു.ടി.ഖാദറിനെ കണ്ട് സംസാരിച്ചത്.


കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ പകുതി വിഹിതം വഹിക്കാന്‍ കേരള സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും കര്‍ണ്ണാടക ഭരണകൂടത്തില്‍ നിന്നും അനുകൂലമായ തീരുമാനം ഇതേവരെ ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് കര്‍ണ്ണാടകയില്‍ പുതുതായി അധികാരത്തില്‍ വന്ന മുഖ്യമന്ത്രിയെയും മറ്റും കണ്ട് അനുകൂലമായ തീരുമാനം എടുപ്പിക്കാനുള്ള സമിതിയുടെ തീരുമാനം.  


പുതിയ സാഹചര്യത്തില്‍ അനുകൂലമായ തീരുമാനം കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നുമുണ്ടാകുമെന്നാണ് കര്‍മ്മസമിതിയുടെ പ്രത്യാശ. സുള്ള്യയിലെ എംഎല്‍എ ഭാഗീരഥി മുരള്യയുമായും കര്‍ണ്ണാടകയിലെ മറ്റ് ജനപ്രതിനിധികളുമായും വിഷയം കര്‍മ്മസമിതി ഭാരവാഹികളായ സുള്ള്യ മുന്‍ നഗരപഞ്ചായത്ത് പ്രസിഡന്റ് എന്‍.എ.രാമചന്ദ്ര, ചേംബര്‍ പ്രസിഡന്റ് പി.ബി.സുധാകരറായ്, സമിതി അംഗങ്ങളായ സൂര്യനാരായണഭട്ട്, അഡ്വ.എം.വി.ഭാസ്‌ക്കരന്‍, ജോസ് കൊച്ചിക്കുന്നേല്‍ എന്നിവര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.


പടം:  കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയ്ക്ക് കര്‍ണ്ണാടകയുടെ അനുമതി ലഭ്യമാക്കുന്നതിന് കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ യു.ടി.ഖാദറിന് നിവേദനം നല്‍കിയ കര്‍മ്മസമിതി ഭാരവാഹികള്‍ അദ്ദേഹവുമായി സംസാരിക്കുന്നു


Post a Comment

0 Comments