പിണറായിയിൽ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽ കരയിൽ വച്ചുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് ഗുരുതരമായി പരുക്കേറ്റത്. പൊട്ടിയത് ബോംബല്ല പടക്കമാണെന്നാണ് പൊലീസ് പറയുന്നത്. ഉഗ്രശേഷിയുള്ള നാടൻ പടക്കമാണ് പൊട്ടിയതെന്നാണ് വിവരം. വിപിൻരാജിന്റെ വീടിനു സമീപത്ത് വച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് ആദ്യം വിവരം പുറത്തു വന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
വിപിൻ രാജിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനാൽ കരയിലെ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണ് വിപിൻ രാജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കിലോമീറ്റർ അകലെയാണ് സ്ഫോടനം. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ സിപിഎം സ്തൂപം തകർത്തിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കൊലവിളി പോസ്റ്റുകൾ വരാൻ തുടങ്ങി. കയ്യിൽ ബോംബ് പിടിച്ചിരിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പാനൂർ, കുന്നോത്ത് പറമ്പ് പ്രദേശങ്ങളുടെ സമീപത്തുള്ള സ്ഥലമാണ് പിണറായി. പൊലീസ് കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും സംഘർഷ സാധ്യതയ്ക്ക് അയവു വന്നിട്ടില്ല.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ