ചരിത്രദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ തിരിച്ചെത്തി

ചരിത്രദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ തിരിച്ചെത്തി




എട്ട് ദിനംകൊണ്ട്‌ 128 തവണ ഭൂമിയെ വലംവച്ച്‌ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി തിരിച്ചെത്തി. കസാഖിസ്ഥാനിലെ ബൈക്കന്നൂരില്‍നിന്ന് 700 കിലോമീറ്റര്‍ അകലെ ചെസ്ഗാസ്ഗേനില്‍ വ്യാഴാഴ്ച യുഎഇ സമയം പകല്‍ 2.59ന് സോയൂസ് എംഎസ് -12 പേടകത്തിലാണ് ഹസ്സ ഭൂമിയെ തൊട്ടത്.
കോസ്‌മോനട്ട് അലക്സി ഒവ്ചിനിന്‍, നാസ ആസ്‌ട്രോനട്ട് നിക് ഹേഗ് എന്നിവര്‍ക്കൊപ്പമാണ് ഹസ്സ തിരിച്ചെത്തിയത്. വൈദ്യ പരിശോധനയ്‌ക്കുശേഷം ഇവിടെനിന്ന് ഹസ്സയും കൂട്ടുകാരും ഹെലികോപ്റ്ററില്‍ രണ്ട് മണിക്കൂര്‍ പറന്ന് കാരഗണ്ട വിമാനത്താവളത്തിലും അവിടെനിന്ന് മോസ്‌കോയിലും എത്തി. യുഎഇ ബഹിരാകാശ പദ്ധതിയുടെ തലവന്‍ സലിം അല്‍മര്‍റി ഹസ്സയെ സ്വീകരിച്ചു. ഭൂമിയിലെത്തിയ ഉടന്‍ പേടകത്തിനു പുറത്ത് സജ്ജമാക്കിയ പ്രത്യേക കസേരയില്‍ യാത്രികര്‍ 30 മിനിറ്റ് ചെലവഴിച്ചു. വൈദ്യപരിശോധനയ്‌ക്കുശേഷം ബഹിരാകാശ വേഷം മാറ്റി.ഒക്‌ടോബര്‍ പകുതിവരെ ഹസ്സ മോസ്‌കോയില്‍ തുടരും. അന്താരാഷ്ട്ര ബഹിരാകാശ പേടകം സന്ദര്‍ശിച്ച ആദ്യ അറബ് പൗരനാണ് ഹസ്സ. ബുധനാഴ്ച ബഹിരാകാശ നിലയത്തില്‍നിന്നു ഹസ്സ പകര്‍ത്തിയ യുഎഇയുടെ രാത്രി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

പകല്‍ 11.45ന് അന്താരാഷ്ട്ര ബഹിരാകാശ പേടകത്തില്‍നിന്ന്‌ യാത്ര തിരിച്ച ഇവര്‍ മൂന്നു മണിക്കൂറോളം സഞ്ചരിച്ചാണ് ഭൂമിയില്‍ ഇറങ്ങിയത്. ബൈക്കന്നൂരില്‍നിന്ന് കഴിഞ്ഞ 25നാണ് ഹസ്സ ബഹിരാകാശത്തേക്ക് പോയത്. ഇതോടെ ബഹിരാകാശത്തേക്ക്‌ ആളെ അയക്കുന്ന നാല്‍പ്പതാമത്തെ രാജ്യമായി യുഎഇ. ബഹിരാകാശ കേന്ദ്രത്തില്‍ സാന്നിധ്യമറിയിച്ച പത്തൊമ്ബതാമത്തെ രാജ്യവും.

Post a Comment

0 Comments