നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വിഷ്ണുവിന് തിരികെ കിട്ടി

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വിഷ്ണുവിന് തിരികെ കിട്ടി



തൃശൂര്‍: ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുപ്രസാദിന് നഷ്ടപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും തിരിച്ചുകിട്ടി. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലിരിക്കുമ്പോഴാണ് സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ജര്‍മന്‍ കപ്പലില്‍ ജോലി ലഭിച്ച വിഷ്ണു തന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാനായി കമ്പനിയിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്. ഞായറാഴ്ചയായിരുന്നു സംഭവം.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ബാഗ് തിരികെ ലഭിച്ചതെന്ന് മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിനോട് വിഷ്ണു പ്രതികരിച്ചു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ വിഷ്ണു ഇരുന്ന ഭാഗത്ത് സിസിടിവിയുമില്ലായിരുന്നു. ആരാണ് ബാഗ് കൊണ്ടുപോയതെന്ന് അറിയാനുമായില്ല.  പോലീസിലില്‍ പരാതി നല്‍കി നാല് ദിവസത്തോളം അന്വേഷണം നടത്തി. പാസ്പ്പോര്‍ട്ടും കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതിപത്രമടക്കം ബാഗിലുണ്ടായിരുന്നു. ഈ ഒറിജിനല്‍ രേഖകള്‍ കാണിച്ചാലെ ജോലി ലഭിക്കുമായിരുന്നുള്ളൂ. ഏറെ ആശിച്ചു നേടിയെടുത്ത ജോലിയായിരുന്നു.

ഇതിനിടെ വിഷ്ണുവിന്റെ ബാഗ് മോഷണം പോയ വിവരമടങ്ങിയ പത്ര വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സിനിമാ താരങ്ങളടക്കം വിഷ്ണുവിന് വേണ്ടി അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. ബാഗ് ആരെടുത്താലും  സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യര്‍ത്ഥന. ഇതിനിടയിലാണ് വിഷ്ണവിന്റെ ബാഗ് തൃശൂരില്‍ നിന്ന് തന്നെ തിരികെ ലഭിച്ചത്.

Post a Comment

0 Comments