
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 22 മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിന്‍റെ പശ്ചാത്തലത്തിൽ ബസുടമകള്‍ ഇന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നിയമസഭയിൽ വെച്ചാണ് ബസുടമകളുമായുള്ള ചര്‍ച്ച. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കാനും മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കാനുമാണ് ബസുടമകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളുടെ കൺസഷൻ നിരക്ക് അഞ്ച് രൂപയിലേയ്ക്ക് ഉയര്‍ത്തണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു. ബസുടമകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും ഇക്കാര്യത്തിൽ തുടര്‍നടപടിയില്ലാതെ വന്നതോടെ ബസുടമകള്‍ സമരത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചാലും വിദ്യാര്‍ത്ഥികളുടെ കൺസഷൻ നിരക്ക് കൂടി വര്‍ദ്ധിപ്പിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഒരേ മാതൃകയിലുള്ള കൺസഷൻ അനുവദിക്കണമെന്നും സ്വകാര്യ, സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന കൺസഷൻ നിര്‍ത്തലാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
ഡീസൽ വിലയും ദൈനംദിന ചെലവുകളും താങ്ങാനാകാതെ വന്ന സാഹചര്യത്തിലാണ് സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നാണ് സ്വകാര്യ ബസുടമകളുടെ വിശദീകരണം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പി കെ ശശി എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ പൊതുഗതാഗത മേഖലയുടെ നട്ടെല്ലായ സ്വകാര്യ ബസുകള്‍ വൻപ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ഇരട്ടിയിലധികമാണ് സ്വകാര്യ ബസുകളുടെ എണ്ണം. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയ്ക്ക് ആറായിരത്തിലധികം ബസുകളാണ് നിരത്തിലുള്ളത്. എന്നാൽ എട്ടു വര്‍ഷം മുൻപ് 340000ത്തിലധികം സ്വകാര്യ ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബസുകളുടെ എണ്ണം 12500 മാത്രമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
0 Comments