വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2020


മംഗളൂരു: ഗള്‍ഫിലേക്ക് പോകുന്ന സഹോദരന്റെ ഫോട്ടോയെടുത്തതിന്റെ പേരില്‍ മഞ്ചേശ്വരത്തെ പതിനേഴുകാരന് സുരക്ഷാജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. മഞ്ചേശ്വരം ബഡാജെയിലെ അബൂബക്കര്‍ അനസിനാണ് (17) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജ്യേഷ്ഠന്‍ മുഹമ്മദ് ഹാരിസ് എന്ന അര്‍ഷാദിനെ യാത്രയാക്കാനാണ് അനസ് മംഗളൂരു വിമാനതാവളത്തിലെത്തിയത്. 12 മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഗള്‍ഫിലേക്ക് പോകുന്നതിനായാണ് മുഹമ്മദ് ഹാരിസ് അനസിനെ ഒപ്പം കൂട്ടി മംഗളൂരു വിമാനത്താവളത്തിലെത്തിയത്. സഹോദരന്‍ ആദ്യമായി ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ വിമാനതാവളത്തിന് മുന്നില്‍ വെച്ച് ഫോട്ടോ അനസ് ഫോട്ടോയെടുക്കുമ്പോള്‍ സുരക്ഷാജീവനക്കാരെത്തി തടയുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഇവര്‍ അനസിനെ കൈയ്യാമം വെച്ച് നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. എന്നാല്‍ തങ്ങളെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സുരക്ഷാജീവനക്കാര്‍ അനസിനെതിരെ ബജ്‌പെ പൊലീസില്‍ പരാതിെനല്‍കി. പൊലീസെത്തി അനസിനെകസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഏറെ വൈകി നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 500 രൂപ പെറ്റി കേസെടുത്ത് ഫൈന്‍ അടപ്പിക്കുകയും പരാതിയൊന്നുമില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തുവെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. മംഗളൂരു വിമാനതാവളത്തില്‍ മലയാളിയാത്രക്കാര്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നതായി പൊതുവെ പരാതിയുണ്ട്. പാസ്‌പോര്‍ട്ട് കീറിയതടക്കമുള്ള നിരവധി പരാതികള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടയിലാണ് ഇവിടെ മറ്റൊരു അനിഷ്ടസംഭവം കൂടി ഉണ്ടായത്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ