അഹമ്മദ് ദേവർകോവിൽ മന്ത്രിസഭയിൽ ഇടം നേടുമ്പോൾ ഐഎൻഎല്ലിന് ഇത് ചരിത്രനേട്ടമാണ്. 27 വർഷത്തിനിടെ ആദ്യമായാണ് ഐഎൻഎൽ മന്ത്രിസഭയിൽ ഇടം നേടുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ലീഗ് സ്ഥാനാർത്ഥി നൂർബിന റഷീദിനെ തോൽപ്പിച്ചാണ് അഹമ്മദ് ദേവർകോവിൽ മന്ത്രിസഭയിലേക്ക് എത്തുന്നത്.
ഒരു എം എല്‍ എ മാത്രമുള്ള ഐ എന്‍ എല്‍ അടക്കമുള്ള ചെറുകക്ഷികള്‍ക്ക് രണ്ടര വര്‍ഷം മാത്രമേ മന്ത്രിപദവിയില്‍ തുടരാന്‍ കഴിയുകയുള്ളൂവെന്നാണ് ഇടതു മുന്നണിയിലെ ധാരണ. ഈ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ ഐഎന്‍എല്ലിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ പി എം എ സലാം എം എല്‍ എ ആയതൊഴിച്ചാല്‍ മറ്റൊരാള്‍ ഇതുവരെ ഐ എന്‍ എല്‍ ബാനറില്‍ നിയമസഭയിലെത്തിയിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് ശേഷം പാര്‍ട്ടിയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ട പി എം എ സലാം പിന്നീട് ഐ എന്‍ എല്‍ വിട്ട് മുസ്ലീംലീഗില്‍ ചേര്‍ന്നു.പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ഐ എന്‍ എല്‍ മൂന്ന് സീറ്റുകളിലെങ്കിലും മത്സരിക്കാറുണ്ടെങ്കിലും തോല്‍വിയായിരുന്നു ഫലം. പുതിയ മന്ത്രി പദവി പാര്‍ട്ടിയുടെ വളര്‍ച്ചക്ക് കൂടി കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
0 Comments