ദുബായ് ∙ അൽ ഖൂസ് വ്യവസായ മേഖല നാലിൽ വൻ അഗ്നിബാധ. മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ല. വൻനാശനഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെ 11.09 നായിരുന്നു അഗ്നിബാധ ആരംഭിച്ചത്. ഡുൽകോ കമ്പനിയുടെ വെയർഹൗസിന് പിറകുവശത്തെ രാസപദാർഥങ്ങൾ സൂക്ഷിച്ച വെയർഹൗസിൽ നിന്ന് ആദ്യം കനത്ത പുക പുറത്തുവരികയും പിന്നീട് തീനാളമുയരുകയുമായിരുന്നു. അടുത്തടുത്തായി ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിടിഐ ഇന്റീരിയർ എന്ന വെയർഹൗസാണ് കത്തിനശിച്ചത്. ഇന്റീരിയർ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയർ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്‌ലറുകൾ ചാമ്പലായി. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ വെയർഹൗസുകളിലേയ്ക്ക് വ്യാപിച്ചില്ല. ഇവിടെ നിന്നുയർന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ പേർ വിവിധ വെയർഹൗസുകളിലായി ജോലി ചെയ്യുന്നു.
അഗ്നിക്കിരയായ തുർക്കിഷ് കമ്പനി ഒാട്ടോസ്റ്റോം വെയർഹൗസിൽ നിർത്തിയിട്ടിരുന്ന വിലപിടിപ്പുള്ള കാരവനുകളിലൊന്ന് ഇവിടെ സെയിൽസ് ആൻഡ് ഓപറേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മലയാളി അനീഷാണ് കൃത്യസമയത്ത് പുറത്തേയ്ക്കെടുത്ത് തീയിൽ നിന്ന് രക്ഷപ്പെടുത്തിയത്. മറ്റൊരെണ്ണം അഗ്നി പൂർണമായും വിഴുങ്ങിയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് അനീഷ് പറഞ്ഞു.
രാവിലെ 10ന് ഒാഫീസിലെത്തിയ അനീഷ് പതിനൊന്നോടെ പുകമണത്തിനെ തുടർന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് തൊട്ടടുത്തെ വെയർഹൗസിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പിന്നീടത് വൻ അഗ്നിയായി വെയർഹൗസുകളെ വിഴുങ്ങുന്നത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ഒാട്ടോസ്റ്റോമും പൂർണമായും കത്തിനശിച്ചു. തങ്ങൾക്ക് മാത്രം ലക്ഷക്കണക്കിന് ദിർഹത്തിന്റെ നഷ്ടമുണ്ടാകുമെന്ന് അനീഷ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് പൊലീസ് നിറഞ്ഞതിനാൽ ആരെയും ആ ഭാഗത്തേയ്ക്ക് പ്രവേശിപ്പിക്കുന്നില്ല.
0 Comments