ബംഗളൂരു: യാദ്ഗിർ ജില്ലയില്‍ അസുഖബാധിതയായ മാതാവിനെ മകനും സുഹൃത്തും ചേര്‍ന്ന് പുഴയിലെറിഞ്ഞു കൊന്നു. യദ്രാമി താലൂക്കിലെ ബിരാല്‍ സ്വദേശിയായ രചമ്മ ശരബന്ന യലിമെലി (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ഭീമശങ്കര്‍ യലിമെലി (38), ഇയാളുടെ സുഹൃത്ത് മുത്തപ്പ എന്നിവരെ ബി ഗുഡി പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ മാതാവിനെ ഷഹാപുരിലെത്തിയപ്പോള്‍ ഭീമാ നദിയിലേക്ക് എറിയുകയായിരുന്നു. രചമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടതോടെ ഭീമശങ്കറിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ചോദ്യം ചെയ്യലില്‍ ഭീമശങ്കര്‍ കുറ്റം സമ്മതിച്ചു. മാതാവിന് അസുഖമായതിനാല്‍ വീട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നതായി ഭീമശങ്കര്‍ പൊലീസിന് മൊഴി നല്‍കി. മാതാവിന്‍റെ ചികിത്സക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇതുസംബന്ധിച്ച് ഭാര്യയുമായി പലതവണ വഴക്കുണ്ടായിട്ടുണ്ടെന്നും ഭീമശങ്കര്‍ പറഞ്ഞു.
0 Comments