പാലക്കാട്: പാലക്കാട് എസ്.എഫ്.ഐ മാര്‍ച്ചിനിടെ എസ്.ഐയെ ആളുമാറി കുത്തിനുപിടിച്ച് പൊലീസുകാരൻ. പിടി വിടുവിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ എസ്.ഐ ചൂടായി. 'ഷർട്ട് വിടെടാ പൊലീസുകാരനാ... ആരാടാ നീയെന്നെ കുത്തിന് പിടിക്കാൻ' എന്നു ചോദിച്ച് രോഷാകുലനായതോടെയാണ് പൊലീസുകാരന് അമളി തിരിച്ചറിഞ്ഞത്. സ്പെഷല്‍ ബ്രാഞ്ച് എസ് ഐ സത്യനെയാണ് മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ പൊലീസുകാരൻ സംഘർഷത്തിനിടെ ഷർട്ടിന്റെ കോളറില്‍ പിടിച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.
അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ യൂനിഫോം ധരിക്കാതെ സിവിൽ വേഷത്തിലായിരുന്നു എസ്.ഐ സത്യൻ. ഇദ്ദേഹത്തെ സമരക്കാരനാണെന്ന് കരുതിയാണ് കെ.എ.പി മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്നെത്തിയവര്‍ വലിച്ചിഴച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ചത്. എന്നാൽ ആളുമാറിയതറിഞ്ഞതോടെ മുതിർന്ന വനിത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി ക്ഷമ പറഞ്ഞ് സത്യനെ അനുനയിപ്പിച്ച് മാറ്റി നിർത്തി.
0 Comments