പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; മൂന്ന് ഡോക്‌ടർമാർക്ക് എതിരെ കേസ്

LATEST UPDATES

6/recent/ticker-posts

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; മൂന്ന് ഡോക്‌ടർമാർക്ക് എതിരെ കേസ്

 


 പ്രസവത്തിന് പിന്നാലെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചികിൽസാ പിഴവിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡോ.അജിത്, ഡോ.നിള, ഡോ. പ്രിയദർശിനി എന്നിവർക്ക് എതിരെയാണ് കേസ്.


അതിനിടെ, പാലക്കാട് തങ്കം ആശുപത്രിയിൽ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇൻക്വസ്‌റ്റ്  നടപടികൾ പൂർത്തിയാക്കിയ ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇവിടെ വെച്ചാവും പോസ്‌റ്റുമോർട്ടം നടത്തുക. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തങ്കം ആശുപത്രിയിൽ ബന്ധുക്കൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.


ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രസവത്തിന് പിന്നാലെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചത്. ചിറ്റൂർ തത്തമംഗലം സ്വദേശിനിയായ ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രസവത്തിന് പിന്നാലെ ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. തുടർന്ന്, ചികിൽസാ പിഴവുണ്ടായെന്നും ഡോക്‌ടർമാരെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഐശ്വര്യയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.


ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്‌ടറല്ല പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ചതെന്നും അവർ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതികൾ കൃത്യമായി പരിശോധിക്കുമെന്നും അതിന് ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്‌തമാക്കി. അതിനിടെ, ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് ഇടപെട്ട് പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തി.


കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിൽ ആയിരുന്നുവെന്നും ഇതുമൂലം വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Post a Comment

0 Comments