തിരൂർ: വിവാഹം ഉറപ്പിച്ച യുവാവും യുവതിയും ലോഡ്‌ജിൽ താമസിക്കവേ ഒളിക്യാമറയിലൂടെ സ്വകാര്യദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ.
ചേലേമ്പ്ര മക്കാടംപള്ളി അബ്ദുൽമുനീറിനെ(35)യാണ് തിരൂർ പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്‌ജിൽ മാസങ്ങൾക്കുമുൻപാണ് തിരൂർ സ്വദേശിയായ യുവാവും യുവതിയും താമസിച്ചത്. ഓൺലൈനിലാണ് ഇവർ മുറി ബുക്കുചെയ്തത്. ഇവിടത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അബ്ദുൽമുനീർ.ഇരുവരുടെയും സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഇയാൾ പിന്നീട് അറിയിച്ചു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകർത്തിയ വീഡിയോദൃശ്യം സ്‌ക്രീൻഷോട്ടെടുത്ത് യുവാവിന്റെ നമ്പറിൽ വാട്‌സാപ്പ് ചെയ്തു. 1,45,000 രൂപ ആവശ്യപ്പെടുകയുംചെയ്തു. ഇതോടെ യുവാവ് തിരൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പോലീസിന്റെ നിർദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വർണാഭരണം തരാമെന്നും വിശ്വസിപ്പിച്ചു. ഇതനുസരിച്ച് മുക്കുപണ്ടവുമായി പോലീസുമൊത്ത് അബ്ദുൽമുനീറിനെ കാണാൻ കോഴിക്കോട്ടെത്തി. തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഒളിപ്പിച്ച ക്യാമറയും പോലീസ് കണ്ടെടുത്തു.
ഇയാൾ നേരത്തേയും ഇതേ കൃത്യം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. തിരൂർ സി.ഐ. ജിജോ എം.ജെ.യുടെ നേതൃത്വത്തിൽ എസ്.ഐ. കെ.പി. വിപിൻ, സി.പി.ഒ.മാരായ ധനീഷ്‌കുമാർ, അരുൺ, ദിൽജിത്ത്, സതീഷ്‌കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
0 Comments