കേരളത്തെ ലോകത്തിനു മുൻപിൽ കരിവാരിത്തേച്ച സിനിമ; 'കേരള സ്റ്റോറി'ക്കെതിരെ അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി

LATEST UPDATES

6/recent/ticker-posts

കേരളത്തെ ലോകത്തിനു മുൻപിൽ കരിവാരിത്തേച്ച സിനിമ; 'കേരള സ്റ്റോറി'ക്കെതിരെ അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി



തിരുവനന്തപുരം: നാടിനെയും കാലത്തെയും മുമ്പോട്ടു നയിക്കാനുള്ള മാധ്യമമാണ് സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നരബലിയെ വാഴ്ത്തുന്ന സിനിമകൾ വരെ ഉണ്ടാകുന്നുണ്ട്, ഇത് സമൂഹത്തിൽ പരക്കുന്ന ഇരുട്ട് എത്രമാത്രം ആണെന്നതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം കേരള സ്റ്റോറിയെ രൂക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തെ ലോകത്തിനു മുൻപിൽ കരിവാരിത്തേച്ച സിനിമയാണത്.വിഷ പ്രചാരണത്തിനായിരുന്നു ശ്രമം.വർഗീയ വിദ്വേഷം പുലർത്തുന്ന രംഗങ്ങൾ ആയിരുന്നു സിനിമയിൽ. ഇതിനെ സിനിമയെന്ന് എങ്ങനെ വിശേഷിപ്പിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.ഈ ഇരുട്ടിന്റെ നടുക്കല്‍ വെളിച്ചമായി നില്‍ക്കുകയാണ് കൊച്ചുകേരളം. സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, മതനിരപേക്ഷതയുടെ നാടാണ് കേരളം. കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍, ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീര്‍ക്കാനും ലോകത്തിന് മുന്നില്‍ കരിവാരി തേക്കാനുള്ള ശ്രമം. വിഷപ്രചാരണത്തിനായുള്ള ആയുധമായി സിനിമയെ ഉപയോഗിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവല്ല. കേരളത്തിന്റെ മികച്ച പ്രതിച്ഛായയെ ലോകമൊട്ടാകെയെത്തിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടത്. എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


‘സിനിമ നാടിനെയും കാലഘട്ടത്തിനെയും മുന്നോട്ട് നയിക്കുന്നതാണ് സിനിമകള്‍. എം.ടിയുടെ ‘നിര്‍മാല്യം’ പോലുള്ള സിനിമകള്‍ അത്തരത്തിലുള്ളതാണ്. എന്നാല്‍, അതുപോലുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല. സിനിമ ദുരുപയോഗം ചെയ്യുന്ന കാലത്താണ് ജീവിക്കുന്നത്. ഇക്കാലത്ത് പോയകാലത്തെ ജീര്‍ണതകളെ കൊണ്ടുവരാന്‍ ദേശീയ തലത്തില്‍ സിനിമ ഉപയോഗിക്കുന്നു. ജാതീയത, ഫ്യൂഡല്‍ വ്യവസ്ഥ, ചാതുര്‍വര്‍ണ്യം എന്നിവയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. സ്ത്രീത്വത്തിന്റെ മുന്നേറ്റത്തെ അടിച്ചമര്‍ത്തി ആണധികാരത്തെ ഊട്ടിയുറപ്പിക്കുന്ന സിനിമകള്‍ വരുന്നു. നവോഥാന മൂല്യങ്ങളെ തല്ലിക്കെടുത്തുന്നതിനോട് സഹകരിക്കാന്‍ ജനമനസ്സുകളെ പാകപ്പെടുത്താനുള്ള ശ്രമം നടത്തുന്നു’- മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, മന്ത്രി വി.ശിവന്‍കുട്ടി, വി.കെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


സംവിധായകൻ ടി വി ചന്ദ്രന് 5 ലക്ഷം രൂപയും പുരസ്കാരവും അടങ്ങുന്ന ജെ സി ഡാനിയൽ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു.ടിവി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സംവിധായകൻ ശ്യാമപ്രസാദ് ഏറ്റുവാങ്ങി. വ്യക്തിപരമായ കാരണങ്ങളാല്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി എത്തിയില്ല. വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശേരി, മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍,അലന്‍സിയര്‍, ദേവി വര്‍മ്മ തുടങ്ങിയവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Post a Comment

0 Comments