കാസർകോട്: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2024 ന്റെ പുരോഗതി വിലയിരുത്താന്‍ ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയില്‍
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുളള സ്‌പെഷ്യല്‍ ക്യാമ്പയിന്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ നടക്കും. ഡിസംബര്‍ മൂന്നിന് ഞായറാഴ്ച മുഴുവന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും അവരവരുടെ പോളിംഗ് ബൂത്തില്‍ സന്നിഹിതരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ കരട് വോട്ടര്‍ പട്ടിക പരിശോധിക്കേണ്ടതും ഇത് സംബന്ധിച്ച് ആക്ഷേപങ്ങളും അവകാശവാദങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ ഒന്‍പതിനകം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ടതാണെന്നും 2024 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂര്‍ത്തീകരിക്കുന്ന അര്‍്ഹരായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്ഥലത്തില്ലാത്തവരും താമസസ്ഥലം മാറിയവരും മരിച്ചു പോയവരും ആയ ആരും തന്നെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി. സതീഷ്ചന്ദ്രന്‍, (സി.പി.ഐ-എം), എം. കുഞ്ഞമ്പു നമ്പ്യാര്‍, ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അബ്ദുളളക്കുഞ്ഞി ചെര്‍ക്കള, (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്) ബി. അബ്ദുള്‍ ഗഫൂര്‍ (കേരള കോണ്‍ഗ്രസ്- എം), ഹരീഷ് ബി നമ്പ്യാര്‍ (ആര്‍. എസ്.പി) കെ.വിജയകുമാര്‍ (ആം ആദ്മി പാര്‍ട്ടി), ഉപവരണാധികാരികളായ കാസര്‍കോട് ആര്‍ഡി.ഒ അതുല്‍ എസ് നാഥ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ വി.എം ദിനേശ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ ജഗ്ഗി പോള്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറായ കെ.അജേഷ്, തഹസില്‍ദാര്‍മാരായ ടി. കെ ഉണ്ണികൃഷ്ണന്‍, ഉണ്ണികൃഷ്ണ പിളള, ടി.സജി എന്നിവരും മറ്റ് ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
0 Comments