ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ്: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ്: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം



ഇപ്പോഴത്തെ അധ്യയനവര്‍ഷത്തിലെ (2024 മുതല്‍ 25 വരെ) മാര്‍ഗദീപം സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 8വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.


അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9.

അപേക്ഷകര്‍ കേരളത്തില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ഥികളായിരിക്കണം.

1500 രൂപയാണ് സ്‌കോളര്‍ഷിപ് തുക.

കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്.

മൊത്തം സ്കോളർഷിപ്പ് തുകയിൽ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.


ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ഗ്ഗദീപം പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാര്‍ഥികളില്‍ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, റേഷന് കാര്‍ഡിന്റെ പകര്‍പ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച (സ്‌പോര്‍ട്‌സ് /കല /ശാസ്ത്രം /ഗണിതം) സര്‍ട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.



സൈറ്റ്: margadeepam.kerala.gov.in

Post a Comment

0 Comments