ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ (എച്ച്സിഎ) നീക്കത്തിനെതിരെ താരം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തീരുമാനം വേദനിപ്പിക്കുന്നതാണെന്നും ക്രിക്കറ്റ് കളിച്ചതിൽ ഖേദം തോന്നുന്നെന്നും അസഹറുദ്ദീൻ പറഞ്ഞു.
കളിയെ കുറിച്ച് ഒരു ധാരണപോലും ഇല്ലാത്തവരാണ് നേതൃസ്ഥാനത്ത് ഇരിക്കുന്നതും കളി പഠിപ്പിക്കുന്നതും എന്നത് ഹൃദയഭേദകമാണ്. ഇത് കായികരംഗത്തിന് തന്നെ അപമാനമാണ്. പേര് നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിക്കും. വിഷയത്തിൽ ബിസിസിഐ ഇടപ്പെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും അസഹറുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിന്റെ പേരു നീക്കം ചെയ്യണമെന്ന് എച്ച്സിഎ ഓംബുഡ്സ്മാൻ വിധിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കെ പദവി ദുരുപയോഗം ചെയ്താണ് താരം സ്വന്തം പേര് സ്റ്റാൻഡിനു നൽകിയതെന്ന പരാതിയിലാണ് വിധി. ഹൈദരാബാദിലെ ലോർഡ്സ് ക്രിക്കറ്റ് ക്ലബാണ് പരാതി നൽകിയത്.
0 Comments