ശ്രീനഗർ: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യയുടെ സൈനിക നീക്കത്തിന് പിന്നാലെ ശ്രദ്ധയാകർഷിക്കുന്നത് കേണൽ സോഫിയ ഖുറേഷി എന്ന പേരാണ്. ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യ പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്നിൽ. ആക്രമണത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലും കാര്യങ്ങൾ വിശദീകരിച്ചത് സോഫിയ ഖുറേഷിയായിരുന്നു.
ഇന്ത്യൻ ആർമിയിലെ കോർപ്സ് സിഗ്നൽസിലെ സീനിയർ ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. ഗുജറാത്തിൽ നിന്നുള്ള സോഫിയ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദദാരിയാണ്. സൈനികരുള്ള കുടുംബത്തിൽ നിന്നാണ് സോഫിയയും എത്തുന്നത്. അവരുടെ മുത്തച്ഛൻ ഇന്ത്യൻ സൈന്യത്തിൽ സേവനം ചെയ്തിട്ടുണ്ട്. ഭർത്താവും ഇന്ത്യൻ സേനയിൽ അംഗമാണ്.
2006ൽ യു.എന്നിന്റെ സമാധാന ദൗത്യസംഘത്തിന്റെ ഭാഗമായി സോഫിയ പ്രവർത്തിച്ചു. ആറ് വർഷത്തോളും യു.എന്നിനൊപ്പം സേവനം ചെയ്തിരുന്നു. പിന്നീട് 2016ൽ ആസിയാൻ പ്ലസ് സൈനികാഭ്യാസത്തിൽ ഇന്ത്യയെ നയിച്ചതും ഖുറേഷിയായിരുന്നു. ഒടുവിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിലും പെൺകരുത്തിനെ തന്നെ ഇന്ത്യൻസേന ഉപയോഗിച്ചു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
0 Comments