ഇറാനെ ഭയന്ന് വെടിനിര്‍ത്തലിന് സമ്മതിച്ച് ഇസ്രയേല്‍: ഭയം പുറമേയ്ക്ക് കാണിക്കാതെ നെതന്യാഹു

ഇറാനെ ഭയന്ന് വെടിനിര്‍ത്തലിന് സമ്മതിച്ച് ഇസ്രയേല്‍: ഭയം പുറമേയ്ക്ക് കാണിക്കാതെ നെതന്യാഹു



 ഇറാനെ ഭയന്ന് വെടിനിര്‍ത്തലിന് സമ്മതിച്ച് ഇസ്രയേല്‍: ഭയം പുറമേയ്ക്ക് കാണിക്കാതെ നെതന്യാഹു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇറാനുമായി വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇറാനുമായി വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്. ‘ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍’ എല്ലാ ലക്ഷ്യങ്ങളും നേടിയെടുത്ത ശേഷമാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ജൂണ്‍ 24ന് X-ല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇസ്രയേല്‍ വീണ്ടും യുദ്ധത്തിലേക്ക് കടക്കുമെന്ന് അതില്‍ പറഞ്ഞിരുന്നു.
ജൂണ്‍ 13ന് ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇസ്രയേലിന്റെ പ്രഖ്യാപനം വന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം രാത്രിയില്‍ അടിയന്തര സുരക്ഷ സമ്മേളനം വിളിച്ചുചേര്‍ത്ത് ഇസ്രയേല്‍ എല്ലാ ലക്ഷ്യങ്ങളും നേടിയതായി അവകാശവാദം ഉന്നയിക്കുകയായിരുന്നു. മാത്രമല്ല, ഇറാന് എതിരെയുള്ള സൈനിക ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും നെതന്യാഹു വാദിക്കുന്നു. ഉഭയകക്ഷി വെടിനിര്‍ത്തലിനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തോട് ഇസ്രയേല്‍ യോജിക്കുന്നുവെന്നും വെടിനിര്‍ത്തലിന്റെ ഏതൊരു ലംഘനത്തിനും ഇസ്രയേല്‍ ശക്തമായി പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ട്രംപ് ഖത്തറിനെ സമീപിച്ചതായാണ് വിവരം. ഇരുവിഭാഗങ്ങളെയും വെടിനിര്‍ത്തലിലേക്ക് കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ ഖത്തര്‍ നിര്‍ണായക പങ്ക് വഹിച്ചതായി ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിലെ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി ട്രംപ് സംസാരിച്ചതായും ഇസ്രയേല്‍ വെടിനിര്‍ത്തലിന് ഇതിനകം സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments