ചൊവ്വാഴ്ച, ഫെബ്രുവരി 10, 2026


കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ(25)യുടേത് തൂങ്ങി മരണമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ പരിശോധനയ്ക്ക് ‘വിസിറ’ അയക്കും. അതു സംബന്ധിച്ച റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളൂ. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ആദൂര്‍, ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കൂഡ്‌ലു ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടു ലക്ഷത്തോളം ഫോളോവേര്‍സ് ഉള്ള ചിന്നു പാപ്പു എന്തിനാണ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. പ്രണയവിവാഹമായിരുന്നു രേഷ്മയുടേത്. ഈ ബന്ധത്തില്‍ നാലു വയസ്സുള്ള ഒരു മകനുണ്ട്. അടുത്തിടെയാണ് വിവാഹ ബന്ധം നിയമപരമായി വേര്‍പിരിഞ്ഞത്. അതിനു ശേഷം സന്ദേശ് എന്ന ആണ്‍ സുഹൃത്തിനൊപ്പമാണ് രേഷ്മ താമസിച്ചിരുന്നതെന്നു പറയുന്നു. രേഷ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സന്ദേശിനെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. രേഷ്മയുടേയും സന്ദേശിന്റെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരു ഫോണുകളും സൈബര്‍ പരിശോധയ്ക്ക് വിധേയമാക്കും. ആത്മഹത്യയ്ക്ക് സന്ദേശിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രേരണ ഉണ്ടായിരുന്നുവോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ