കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ക്ഷണപ്രകാരം മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് മർക്കസിൽ സൗഹൃദ ഇഫ്താറിൽ പങ്കെടുത്തു. ഇഫ്താറിന് മുമ്പ് നടന്ന സൗഹൃദ സംഭാഷണത്തിൽ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. പൊതുവിഷയങ്ങളിലുള്ള സമുദായ ഐക്യവും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും അനിവാര്യമായ കാലമാണിതെന്ന് ഇരുവരും വിലയിരുത്തി.
കാന്തപുരത്തോടൊപ്പമുള്ള സൗഹൃദ ഇഫ്താർ ഹൃദ്യമായിരുന്നു എന്നും അദ്ദേഹത്തെ പോലുള്ള പണ്ഡിത പ്രതിഭകളുടെ സേവനം നാടിനും സമൂഹത്തിനും ഏറെ ഗുണപ്രദമാണെന്നും ഇഫ്താറിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിൽ സൗഹൃദവും സമാധാനവും നിലനിർത്തുന്നതിന് എല്ലാ സമുദായ നേതാക്കളും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന റമദാൻ മാസത്തിൽ ഇത്തരം സൗഹൃദ സംഗമങ്ങൾ അനിവാര്യമാണ്.- അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം എത്രയും വേഗം അവസാനിക്കുന്നതിനും ലോകസമാധാനത്തിനും വേണ്ടി ഭരണകൂടം മുന്നിട്ടിറങ്ങണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ