വ്യാഴാഴ്‌ച, ജൂൺ 25, 2026



അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ അർജന്‍റീനയ്ക്കായി നായകന്‍ ലിയോണൽ മെസി റെക്കോർഡുകൾ തകർത്ത് മുന്നേറുമ്പോൾ, ജന്മനാട്ടിൽ താരത്തിന്‍റെ പേരിൽ ഉയർന്ന ഒരു ഭീമൻ പ്രതിമയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ തർക്കവും പരിഹാസവും. ദക്ഷിണ അർജന്‍റീനയിലെ പാറ്റഗോണിയയിലുള്ള 'കുത്രാൽ കോ' എന്ന ചെറിയ നഗരത്തിലാണ് മെസിയുടെ 85 അടി(26 മീറ്റർ) ഉയരമുള്ള കൂറ്റൻ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.


70 ടൺ സ്റ്റീലും ഇരുമ്പും ഉപയോഗിച്ച് നിർമ്മിച്ച ഈ പ്രതിമ, ഹൈവേയിലൂടെ പോകുന്ന യാത്രികരെ നോക്കി മെസി മുട്ടുകുത്തി നിൽക്കുന്ന രൂപത്തിലാണ് ശിൽപി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ പ്രതിമയുടെ ശരീരഘടനയെയും ഡിസൈനെയും ചൊല്ലി ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇപ്പോൾ കടുത്ത വിമർശനമാണ് ഉയരുന്നത്.


ട്രോഫിയുടെ സ്ഥാനം വില്ലനായി; ട്രോളുകൾ തരംഗമാകുന്നു

പ്രതിമയുടെ മുഖവും ശരീരത്തിന്‍റെ മുകൾഭാഗവും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത ശില്പി, കാലുകൾ ഉൾപ്പെടുന്ന താഴത്തെ പകുതി ഒട്ടും സ്വാഭാവികതയില്ലാത്ത രീതിയിലാണ് മിനുക്കിയെടുത്തിരിക്കുന്നത് എന്നാണ് പ്രധാന വിമർശനം. എന്നാൽ യഥാർത്ഥ വിവാദം അതല്ല; മെസി മുട്ടുകുത്തി നിൽക്കുന്ന ഇരുമ്പ് പുൽത്തകിടിയിൽ, സ്വർണ്ണ ലോകകപ്പ് ട്രോഫി സ്ഥാപിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ രണ്ട് തുടകൾക്കും കൃത്യം നടുവിലായാണ്. ഈ ഒരു പ്രത്യേക ആംഗിളിലുള്ള ഡിസൈൻ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.

ഈ പ്രതിമ ഉണ്ടാക്കിയവർ സത്യത്തിൽ മെസിയെ ആദരിക്കുകയാണോ അതോ പരിഹസിക്കുകയാണോ? പ്രത്യേകിച്ച് ഈ ആംഗിളിൽ നിന്ന് നോക്കുമ്പോൾ ഇതെന്തൊരു കോമഡിയാണ്," എക്സ് പ്ലാറ്റ്‌ഫോമിൽ ഒരു ആരാധകൻ കുറിച്ചു. കായിക ചരിത്രത്തിലെ സുവർണ്ണ നിമിഷത്തെ അടയാളപ്പെടുത്തുന്നതിന് പകരം ഇതൊരു അബദ്ധമായിപ്പോയി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ 61-കാരനായ ശിൽപി ബെറോയിസ ഈ വിമർശനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. മെസി അർജന്‍റീനയുടെ അംബാസഡറാണെന്നും ഒരു അർജന്‍റീനക്കാരൻ എന്ന നിലയിൽ ഈ പ്രതിമ നിർമ്മിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം. പ്രതിമയെച്ചൊല്ലി തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ ഭീമൻ ശിൽപം കാണാൻ സന്ദര്‍ശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ