വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2026


കാഞ്ഞങ്ങാട്: ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ബങ്കളം രാംകണ്ടം സ്വദേശി പി.വി.രതീഷിനെയാണ് (42) ദേശീയപാതയില്‍ മാവുങ്കാല്‍ മേല്‍പ്പാലത്തിനടിയില്‍ നിന്ന് ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെ 112 നമ്പറിലേക്കാണ് ഹോസ്ദുര്‍ഗ്, കാസര്‍കോട് പോലീസ് സ്റ്റേഷനുകളിലേക്കും കാസര്‍കോട് റെയില്‍വേ പോലീസിലേക്കും ട്രെയിനില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശമെത്തിയത്. വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കി. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ആദ്യം കാഞ്ഞങ്ങാട് ഭാഗത്തും പിന്നീട് മാവുങ്കാലിലുമാണെന്ന് കണ്ടെത്തി.  തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനില്‍കുമാറിന്‍റെയും സി.ഐ ദിനേശിന്‍റെയും നേതൃത്വത്തിലുള്ള സംഘം മാവുങ്കാലിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി എക്സ്പ്രസില്‍ ബോംബ് സ്ക്വാഡും പോലീസ് നായയും ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തി. കാസര്‍കോട് നിന്ന് എത്തിയ മലബാര്‍ എക്സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴും ജി.ആര്‍.പിയും ആര്‍.പി.എഫും സംയുക്തമായി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴും വിശദമായ പരിശോധന നടന്നു. പരിശോധനകളിലൊന്നും ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളായ സ്ത്രീകള്‍ വഴി ചോദിച്ചതിനെ തുടര്‍ന്ന് അവരുടെ കൈവശം ബോംബുണ്ടെന്ന് സംശയിച്ചാണ് പോലീസിനെ വിളിച്ചതെന്നാണ് രതീഷ് മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മനഃപൂര്‍വം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാള്‍ ബോംബ് ഭീഷണി സന്ദേശം നല്‍കിയതെന്നാണ് പോലീസ് നിഗമനം.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ