ശനിയാഴ്‌ച, ഫെബ്രുവരി 03, 2018
തിരുവനന്തപുരം: നവമാധ്യമ കൂട്ടായ്മയ്‌ക്കെതിരെ ആരോപണവുമായി ശ്രീജിത്ത്. താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ സാമൂഹ്യകൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയെന്ന് ശ്രീജിത്ത് ആരോപിച്ചു. സമൂഹ മാധ്യമ കൂട്ടായ്മയിലെ ഒരു വിഭാഗം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. കൂടെ നിന്നവര്‍ പലരും പിന്നീട് തള്ളിപ്പറഞ്ഞുവെന്നും ശ്രീജിത്ത് പറഞ്ഞു. സമൂഹ മാധ്യമ കൂട്ടായ്മയിലെ ചിലര്‍ മാത്രമാണ് അവസാനം വരെ ഒപ്പം നിന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

കുറ്റവാളികളായ പോലീസുകാര്‍ സ്വന്തം നാട്ടുകാരാണെന്നും അതിനാല്‍ തുടര്‍ന്ന് നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത്ത് ഇന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി.

താല്‍ക്കാലികമായാണ് താന്‍ സമരം അവസാനിപ്പിച്ചതെന്ന് ശ്രീജിത്ത് ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. വീട്ടിലേക്ക് മടങ്ങുകയാണെന്നും സമരം തുടരുന്ന കാര്യം ചിലരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നത് വരെ പോരാട്ടം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി.

വീണ്ടും സമരത്തിന് എത്തുമെന്ന് വ്യക്തമാക്കിയാണ് താന്‍ സമരസ്ഥലം വിട്ടതെന്ന് ശ്രീജിത്ത് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. താന്‍ സമരം ചെയ്തിരുന്ന സ്ഥലത്ത് വച്ചിരുന്ന ഫ്‌ളക്‌സ് ചിലര്‍ എടുത്തു മാറ്റി. സമരത്തെ ഇല്ലാതാക്കന്‍ ശ്രമിച്ചവരാണ് ഫ്‌ളക്‌സ് എടുത്ത് മാറ്റിയത്. വളരെ ഓര്‍മ്മകളുള്ള ഫ്‌ളക്‌സ് ആയിരുന്നു അതെന്നും ശ്രീജിത്ത് പറഞ്ഞു. എല്ലാവരുടേയും സഹായവും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാകണം. ഫ്‌ളക്‌സ് എടുത്ത് മാറ്റിയവര്‍ അത് കീറികളഞ്ഞിട്ടില്ലെങ്കില്‍ തനിക്ക് തിരിച്ചു നല്‍കണമെന്നും ശ്രീജിത്ത് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ