നീതി ആയോഗിന്റെ പുതിയ റിപ്പോര്‍ട്ട്: രാജ്യത്ത് അച്ഛാ ദിന്‍ വന്നില്ല; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സാമൂഹ്യ പുരോഗതിയില്‍ വളരെ പിന്നില്‍

നീതി ആയോഗിന്റെ പുതിയ റിപ്പോര്‍ട്ട്: രാജ്യത്ത് അച്ഛാ ദിന്‍ വന്നില്ല; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സാമൂഹ്യ പുരോഗതിയില്‍ വളരെ പിന്നില്‍

രാജ്യത്ത് സാമൂഹ്യ പുരോഗതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളുടെ പട്ടിക-‘ഡെല്‍റ്റാ റാങ്കിങ്ങ്’ നീതി ആയോഗ് ആദ്യമായി പുറത്തിറക്കി. ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ‘അച്ഛാ ദിനി’ലേക്ക് എത്താന്‍ ബഹുദൂരം സഞ്ചരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വളര്‍ന്നു വരുന്ന നഗരങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ പുരോഗതി സൂചിപ്പിക്കുന്ന റാങ്കിങ് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വളരെ പിന്നില്‍ നില്‍ക്കുമ്പോള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഡെല്‍റ്റാ റാങ്കിങ്ങില്‍ മുന്നിലുളളത്.

ഗുജറാത്തിലെ ദഹോഡ് ജില്ല മാത്രമാണ് 21 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിക്ക് ഏക ആശ്വാസമായി പട്ടികയിലുള്ളത്. അതേസമയം എന്‍ഡിഎ ഇതര സംസ്ഥാനങ്ങളിലെ ഒട്ടേറെ നഗരങ്ങള്‍ പട്ടികയിലുണ്ട്. വെസ്റ്റ് സിക്കിം, തമിഴ്‌നാട്ടിലെ രാമനാഥപുരം, ആന്ധ്രയിലെ വിസൈനഗരം, വൈഎസ്‌ആര്‍ എന്നിവയാണ് ദഹോഡിനു പുറമേ ആദ്യ അഞ്ചു റാങ്കിലുള്ളത്.

ഏറ്റവും കുറഞ്ഞ പുരോഗതി സൂചിപ്പിച്ച നഗരം ജമ്മു കശ്മീരിലെ കുപ്‌വാരയാണ്‌. എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളായ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍നിന്നാണ് കുറഞ്ഞ പുരോഗതി പ്രകടിപ്പിക്കുന്ന ഒന്‍പതു നഗരങ്ങള്‍. കഴിഞ്ഞ 13 വര്‍ഷമായി എന്‍ഡിഎ ഭരിക്കുന്ന ബിഹാറിലെ ബഗുസരായി, ബാങ്ക, ഖഗാരിയ, ഝാര്‍ഖണ്ഡിലെ സിംദേഗ, റാഞ്ചി,  ഛത്തിസ്ഗഢില്‍നിന്ന് സുക്മ, തെലങ്കാനയിലെ ഭൂപാല്‍പള്ളി എന്നീ നഗരങ്ങളെല്ലാം പുരോഗതിയില്‍ പിന്നാക്ക നഗരങ്ങളായി നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments