കാവാനിയെ താങ്ങിയ ക്രിസ്‌റ്റ്യാനോയ്‌ക്കു കൈയ്യടി

കാവാനിയെ താങ്ങിയ ക്രിസ്‌റ്റ്യാനോയ്‌ക്കു കൈയ്യടി

സോചി: റഷ്യ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാതെ മടങ്ങിയെങ്കിലും പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റ്‌ വാഴ്‌ത്തി സാമൂഹിക മാധ്യമങ്ങള്‍. കാലിനേറ്റ പരുക്കു മൂലം നടക്കാന്‍ ബുദ്ധിമുട്ടിയ യുറുഗ്വേ താരം എഡിന്‍സണ്‍ കാവാനിയെ ക്രിസ്‌റ്റ്യാനോ താങ്ങിയാണു ചികിത്സ തേടാന്‍ പുറത്തേക്കു കൊണ്ടു പോയത്‌. കാവാനിയുടെ ഇരട്ട ഗോളുകളാണു യൂറോപ്യന്‍ ചാമ്പ്യനായ പോര്‍ചുഗലിനെ പുറത്തേക്കു നയിച്ചത്‌. സമയം നീണ്ടു പോകുന്നതില്‍ ദേഷ്യപ്പെടാതെയാണു ക്രിസ്‌റ്റ്യാനോ കാവാനിയെ പുറത്തേക്കു കൊണ്ടു പോയത്‌.
തിരിച്ചടിക്കാനുള്ള സമയം തീര്‍ന്നു കൊണ്ടിരിക്കേയായിരുന്നു ക്രിസ്‌റ്റ്യാനോയുടെ പ്രവൃത്തി. മത്സരത്തിനു ശേഷം ക്രിസ്‌റ്റ്യാനോയോടു നന്ദി പറയാന്‍ കാവാനി മറന്നില്ല. ഫ്രാന്‍സിനെതിരേ നിഷ്‌നി നോവോഗ്രാഡില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ കളിക്കുമെന്നും യുറുഗ്വേ താരം വ്യക്‌തമാക്കി.
കാവാനിയുടെ പരുക്കില്‍ ആശങ്കപ്പെടാനില്ലെന്നു കോച്ച്‌ ഓസ്‌കാര്‍ ടബരേസും വ്യക്‌തമാക്കിയിരുന്നു. ഫുട്‌ബോളര്‍മാര്‍ക്ക്‌ ഒരു മാതൃകയാണു ക്രിസ്‌റ്റ്യാനോയെന്നും കാവാനി ട്വീറ്റ്‌ ചെയ്‌തു.
അര്‍ജന്റീനയും ലയണല്‍ മെസിയും പുറത്തായതിനു പിന്നാലെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിന്റെയും മടക്കം.
ഇരുതാരങ്ങളും തമ്മിലുള്ള ലോകകപ്പ്‌ പോരാട്ടം ഇനി കാണാനാകുമെന്ന്‌ ഉറപ്പില്ല. ക്രിസ്‌റ്റ്യാനോയ്‌ക്ക് 33 വയസും മെസിക്കു 31 വയസുമായി. റഷ്യ ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത യുറുഗ്വേ തുടര്‍ച്ചയായി നാലു ജയവുമായാണു ക്വാര്‍ട്ടറില്‍ കളിക്കുന്നത്‌.
ഏഴ്‌, 62 മിനിട്ടുകളിലായിരുന്നു കാവാനിയുടെ ഗോളുകള്‍. പെപെ 53 -ാം മിനിട്ടില്‍ പോര്‍ചുഗലിനു വേണ്ടി ഒരു ഗോള്‍ മടക്കി. മുന്നേറ്റത്തിനൊപ്പം പഴുതടച്ച പ്രതിരോധവും യുറുഗ്വേയുടെ തുറപ്പു ചീട്ടായി. പന്തടക്കത്തിലും കൈമാറലിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മടക്കാന്‍ പോര്‍ചുഗലിനായില്ല. അതേ സമയം രാജ്യാന്തര ഫുട്‌ബോളിലെ ഭാവിയെക്കുറിച്ചു ക്രിസ്‌റ്റ്യാനോ മനസു തുറന്നില്ല.
ലോകകപ്പില്‍ മുത്തമിടാനുള്ള ഒരു അവസരവും കൂടി നഷ്‌ടപ്പെട്ട നിരാശയിലാണു താനെന്നു മാത്രം ക്രിസ്‌റ്റ്യാനോ പറഞ്ഞു. ഖത്തറില്‍ 2022 ല്‍ നടക്കുന്ന ലോകകപ്പ്‌ ആകുമ്പോഴേക്കും അദ്ദേഹത്തിന്‌ 38 വയസ്‌ പൂര്‍ത്തിയാകും.
സൂപ്പര്‍ താരങ്ങളാണെങ്കിലും ക്രിസ്‌റ്റ്യാനോയ്‌ക്കോ മെസിക്കോ 2006 മുതലുള്ള ലോകകപ്പ്‌ നോക്കൗട്ട്‌ മത്സരങ്ങളില്‍ ഗോളടിക്കാനായിട്ടില്ല. ജര്‍മനിയില്‍ നടന്ന ലോകകപ്പിലായിരുന്നു ക്രിസ്‌റ്റ്യാനോയുടെ അരങ്ങേറ്റം.

Post a Comment

0 Comments