മസാജിനായി പുരുഷന്മാരെ വിളിച്ചു വരുത്തും, പിന്നെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണി; ദുബായിൽ പണം തട്ടിയ 7 സ്ത്രീകളെ കുടുക്കി

മസാജിനായി പുരുഷന്മാരെ വിളിച്ചു വരുത്തും, പിന്നെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണി; ദുബായിൽ പണം തട്ടിയ 7 സ്ത്രീകളെ കുടുക്കി

ദുബായ്: മസാജെന്ന പേരില്‍ പുരുഷന്മാരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണം തട്ടിയ ഏഴു സ്ത്രീകള്‍ ദുബായില്‍ പിടിയില്‍. ഒരു പുരുഷനില്‍ നിന്നും 60,000 ദിര്‍ഹവും മറ്റൊരാളില്‍ നിന്ന് 5,000 ദിര്‍ഹവുമാണ് യുവതികള്‍ തട്ടിയെടുത്തതെന്ന് റാഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് താനി ബിന്‍ ഗഹല്‍ടിയ പറഞ്ഞു. പരാതികള്‍ ഏറിയപ്പോള്‍ ദുബായ് പൊലീസ് കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇവരാണ് ഏഴു സ്ത്രീകളെ ഒരു അപാര്‍ട്ട്‌മെന്റില്‍ നിന്നും പിടികൂടിയത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അതേ സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയത്.

ഏഷ്യക്കാരനായ ഒരു വ്യക്തിയാണ് ആദ്യമായി കേസ് ഫയല്‍ ചെയ്തത്. ബാങ്കില്‍ നിക്ഷേപിക്കാനുള്ള 60,000 ദിര്‍ഹം മാനേജര്‍ ഇയാളെ ഏല്‍പ്പിച്ചിരുന്നു. മാനേജരെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട ശേഷം എവിടെയാണ് നല്ല മസാജ് സെന്റര്‍ ലഭ്യമെന്ന് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. തുടര്‍ന്ന് ഒരാള്‍ നല്‍കിയ നമ്പറില്‍ വിളിക്കുകയും മസാജ് സെന്ററിന്റെ വിലാസം നല്‍കുകയും ചെയ്തു. അല്‍ റാഫയിലെ ഫ്‌ലാറ്റില്‍ ഇയാള്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വാതിലില്‍ മുട്ടിയപ്പോള്‍ പത്തോളം ആഫ്രിക്കന്‍ സ്ത്രീകള്‍ തന്നെ ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന പണം പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് കേസ്. തുടര്‍ന്ന് യുവതികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു.

മറ്റൊരു കേസില്‍ 24 വയസ്സുള്ള ഉസ്ബക്കിസ്ഥാന്‍ പൗരനും പരാതി നല്‍കി. കാറില്‍ കണ്ട ഒരു കാര്‍ഡില്‍ നിന്നാണ് ഇയാള്‍ മസാജ് സെന്ററിലേക്ക് പോയത്. ജൂണ്‍ രണ്ടാം വാരമാണ് സംഭവം ഉണ്ടായത്. കാര്‍ഡില്‍ കണ്ട നമ്പറില്‍ വിളിച്ച ഇയാള്‍ക്ക് സംഘം അഡ്രസ് നല്‍കി. വാതിലില്‍ മുട്ടിയപ്പോള്‍ ഒരു സംഘം ആഫ്രിക്കന്‍ സ്ത്രീകള്‍ ഇയാളെ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി എന്നാണ് പരാതി. യുവാവിന്റെ വസ്ത്രങ്ങള്‍ മാറ്റി ദൃശ്യങ്ങള്‍ പകര്‍ത്താനും ശ്രമിച്ചു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന 5000 ദിര്‍ഹം ഇവര്‍ തട്ടിയെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസില്‍ അറിയിച്ചാല്‍ പകര്‍ത്തിയ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍, തുടര്‍ അന്വേഷണത്തിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Post a Comment

0 Comments