വെള്ളിയാഴ്‌ച, നവംബർ 16, 2018
കാഞ്ഞങ്ങാട്: കിണറ്റിന്റെ ആള്‍മറയിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരണപ്പെട്ടു. രാവണീശ്വരം വടക്കേവളപ്പില്‍ മുകുന്ദന്‍ ശാരിക ദമ്പതികളുടെ മകന്‍ സുജിത്താ(38)ണ് കിണറ്റില്‍ വീണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ് സുജിത്ത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് രാവണേശ്വരം പാറത്തോടുള്ള ബന്ധുവിന്റെ ആള്‍മറയുള്ള കിണറ്റിന്റെ മുകളിലിരുന്ന് ഫോണ്‍ വിളിക്കുന്നതിനിടയിലാണ് സുജിത്ത്  അബദ്ധത്തില്‍ കിണറ്റിലേക്ക് വീണത്. മുപ്പത്തഞ്ചടി താഴ്ചയുള്ള കിണറിലേക്കാണ് യുവാവ് വീണുപോയത്.
 സംഭവം നടക്കുമ്പോള്‍ കിണറിന്റെ പരിസരത്ത് ആരും ഇല്ലാതിരുന്നതിനാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല. സമയം ഏറെ വൈകിയിട്ടും വീട്ടിലെത്താത്ത സുജിത്തിനെ അന്വേഷിക്കുന്നതിനിടയിലാണ് കിണറിന്റെ പുറത്ത് ചെരുപ്പ് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുജിത്തിനെ കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നും സണ്ണി ഇമാനുവേലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് യുവാവിനെ പുറത്തെടുത്തത്.
തോയമ്മല്‍ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവീക മരണത്തിന് കേസെടുത്തു. ഭാര്യ റെജിന. മക്കള്‍: ദേവിക, അഞ്ചുമാസം പ്രായമായ കുട്ടിയും ഉണ്ട്. സഹോദരങ്ങള്‍: ബാബു വി വി, സീമ വി വി, സുജാത വി വി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ