വെള്ളിയാഴ്‌ച, നവംബർ 16, 2018
കണ്ണൂര്‍: ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണവുമായി വിവിധ തൊഴിലാളി യൂണിയനുകള്‍. സി.ഐ.ടി.യു ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിമാനത്താവളത്തിന് ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങളിലുള്ളവരെപ്പോലും പരിഗണിക്കാതെ സി.പി.എം പ്രദേശിക നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചത്. ഇത്തരത്തില്‍ നിയമനം നേടിയ സി.പി.എം നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും പട്ടിക പുറത്തുവിടുമെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

പല ടെന്‍ഡറുകളും പത്രപരസ്യം പോലും നല്‍കാതെയാണ് വിളിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

വിമാനത്താവളത്തിനു മുന്നില്‍ സമരം ചെയ്യാനില്ലെന്നും അനുഭാവപൂര്‍ണമായ സമീപനം കിയാലില്‍നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അമേരി മുസ്തഫ, കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മസ്ദൂര്‍ സംഘ് (ബി.എം.എസ്) പ്രതിനിധി എം.വേണുഗോപാലന്‍, കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച്.എം.എസ്) പ്രസിഡന്റ് കെ.പി.രമേശന്‍, എ.ഐ.ടി.യുസി പ്രസിഡന്റ് വരയത്ത് ശ്രീധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ