സോഷ്യല്‍ മീഡിയ തന്ത്രത്തിലും ബിജെപിക്ക് ‘കിളി പാറുന്നു’; മോദിയുടെ മൂന്ന് ലക്ഷം വ്യാജ ഫോളോവേഴ്‌സിന്റെ അക്കൗണ്ട് പൂട്ടിച്ചു

സോഷ്യല്‍ മീഡിയ തന്ത്രത്തിലും ബിജെപിക്ക് ‘കിളി പാറുന്നു’; മോദിയുടെ മൂന്ന് ലക്ഷം വ്യാജ ഫോളോവേഴ്‌സിന്റെ അക്കൗണ്ട് പൂട്ടിച്ചു

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അധികാരത്തിലെത്താന്‍ നിര്‍ണായക പങ്കുവഹിച്ച സോഷ്യല്‍ മീഡിയയില്‍ ഇക്കുറി ബിജെപിയുടെ വ്യാജന്മാര്‍ വിലസില്ല. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള നടപടികളുമായി ട്വിറ്റര്‍ മുന്നോട്ട് വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 10 ലക്ഷത്തോളം വ്യാജ അക്കൗണ്ടുകളില്‍ നിന്ന് കോടിക്കണക്കിന് ട്വീറ്റുകളാണ് വന്നിരുന്നത്. ഇതില്‍ ഏറിയ പങ്കും സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും മോദിയുടെയും മറ്റും വ്യാജ വീഡിയോകളും മറ്റു പ്രചരിപ്പിക്കുന്നവയുമായിരുന്നു.

എന്നാല്‍, ഇക്കുറി ഫെയ്‌സ്ബുക്കും, ട്വിറ്ററുമടക്കം കര്‍ശന നടപടികളാണ് വ്യാജന്മാരെ തുരത്താന്‍ സ്വീകരിക്കുന്നതെന്നാണ് സൂചന. ഇതോടെ, സംഘപരിവാര്‍ വ്യാജ അക്കൗണ്ടുകളും വ്യാജ പോസ്റ്റുകളും ഒരു പരിധി വരെ ഇല്ലാതാകുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ ജൂലൈ മുതല്‍ ഏറ്റവും പുതിയ കണക്ക് പ്രകാരമാണ് മോദിക്ക് മൂന്ന് ലക്ഷം വ്യാജ ഫോളോവേഴ്‌സിനെ നഷ്ടമായത്. സംഘപരിവാര്‍ വ്യാജ പ്രചരണങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള ട്വിറ്ററിന്റെ പുതിയ തീരുമാനം.

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലുള്ളവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരും ട്വിറ്റര്‍ പണി തുടങ്ങിയതോടെ നിരവധി അനുയായികളെ നഷ്ടപ്പെട്ടവരാണ്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,000 വ്യാജ ഫോളോവേഴ്‌സിനെ നഷ്ടമായിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് 40300 ഫോളോവേഴ്‌സിനെയും നഷ്ടമായിട്ടുണ്ട്.

Post a Comment

0 Comments