ബുധനാഴ്‌ച, മേയ് 01, 2019
കാസർകോട് : കാസർകോട് മണ്ഡലത്തിലെ കയ്യൂര്‍ ചീമേനിയില്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്‌തെന്ന പരാതിയുമായി കോണ്‍ഗ്രസ്. 48-ാം നമ്പര്‍ ബൂത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ 90 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ നേടാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്.

കാസര്‍ഗോഡ് കയ്യൂര്‍ ചീമേനിയിലെ 48-ാം നമ്പര്‍ ബൂത്തില്‍ രാഹുല്‍ എസ്, വിനീഷ് എന്നിവര്‍ കള്ള വോട്ട് ചെയ്യുന്നു എന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. ഇരുവരും വ്യത്യസ്ത സമയങ്ങളിലായി ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ഈ ബൂത്തില്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

ചീമേനിയിലെ കൂളിയാട് സ്‌കൂളിലെ ബൂത്തുകളില്‍ മാത്രം 120ല്‍ അധികം കള്ള വോട്ടുകള്‍ നടന്നുവെന്നാണ് പരാതി. 90 ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകള്‍ സംശയനിഴലിലാണ്. മോറാഴ സൗത്ത് എല്‍പിയില്‍ 96.57 ശതമാനമാണ് പോളിങ്. കോങ്ങാറ്റ സ്‌കൂളിലെ 40, 41 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളില്‍ മിക്കയിടങ്ങളിലും യുഡിഎഫ് പോളിങ് ഏജന്റ് ഇല്ലാത്തതിനാല്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ