വ്യാഴാഴ്‌ച, മേയ് 23, 2019
തിരുവനന്തപുരം: ഇടതുകോട്ടയെന്നറിയപ്പെടുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ജയം. തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തില്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ഉണ്ണിത്താന്‍ മണ്ഡലം സ്വന്തമാക്കിയത്. എന്നാല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതെത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെപി സതീഷ്ചന്ദ്രനാണ്.

മറുവശത്ത് ഏഴില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രം മുന്നിലെത്തിയിട്ടും നാല്‍പ്പതിനായിരത്തിലേറെ ലീഡുമായി ഉണ്ണിത്താന് പാര്‍ലമെന്റിലേക്ക് കടക്കാനും കഴിഞ്ഞു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ മണ്ഡലങ്ങളിലാണ് ഉണ്ണിത്താന് ആധിപത്യം നേടാനായത്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി എന്നീ മണ്ഡലങ്ങളിലാണ് സതീഷ്ചന്ദ്രന്റെ ലീഡ്.

മൂന്നു മണ്ഡലങ്ങളിലെ ലീഡ് നിലയില്‍ മാത്രമെ മുന്നിലെത്താനായുള്ളൂവെങ്കിലും മൂന്നിലും വന്‍ ഭൂരിപക്ഷമായിരുന്നു എന്നതാണ് ഉണ്ണിത്താന് തുണയായത്. ഇതില്‍ രണ്ട് മണ്ഡലങ്ങളില്‍ സതീഷ്ചന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

മഞ്ചേശ്വരത്ത് ഉണ്ണിത്താന് 68,000 ത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 33,000 ത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് സതീഷ്ചന്ദ്രന് നേടാനായത് ഇവിടെ രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന് 57,000 വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ നിന്നാണ് നിന്നാണ് സിപിഎമ്മിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. ഉണ്ണിത്താന്‍ 70,000 ത്തിനടുത്ത് വോട്ടുകള്‍ നേടിയപ്പോള്‍ 29,000 ത്തില്‍ താഴെ വോട്ടുകളാണ് സതീഷ്ചന്ദ്രന് ലഭിച്ചത്.

ഉദുമയില്‍ 72,000 ത്തിലധികം വോട്ടുകള്‍ ഉണ്ണിത്താന്‍ നേടിയപ്പോള്‍ സതീഷ്ചന്ദ്രന്‍ 63,400 ഓളം വോട്ടുകളാണ് നേടിയത്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച തിരിച്ചടി പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കല്ല്യാശേരി തുടങ്ങിയ മണ്ഡലങ്ങളിലൂടെ മറികടക്കാന്‍ ഇടതിനു കഴിഞ്ഞതുമില്ല. കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ എന്നിവിടങ്ങില്‍ നിന്ന 2,000 വോട്ടുകളുടെ ലീഡ് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

പയ്യന്നൂരിലും കല്ല്യാശേരിയിലും മികച്ച ലീഡ് നേടാന്‍ കഴിഞ്ഞെങ്കിലും മഞ്ചേശ്വരത്ത് നിന്നും കാസര്‍കോട് നിന്നും ഉണ്ണിത്താന്‍ നേടിയ ലീഡ് മറികടക്കാന്‍ ഇത് മതിയാകാതെ വരികയായിരുന്നു. 2016 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്തും കാസര്‍കോടും ഇടതുപക്ഷത്തിന് കനത്ത നിരിച്ചടി നേരിടേണ്ടി വന്നിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ