ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2019
ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍.
ഒരു തവണ എടിഎമ്മില്‍ ഇടപാട് നടത്തി കുറഞ്ഞത് ആറ് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കുന്ന തരത്തിലാണ് നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദ്ദേശം വന്നത്. ബാങ്ക് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
തട്ടിപ്പുകള്‍ കൂടുതലും രാത്രി പ്രത്യേകിച്ച് അര്‍ദ്ധരാത്രി മുതല്‍ പുലരും വരെയുള്ള സമയങ്ങളിലാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ തട്ടിപ്പ് തടയാമെന്നാണ് യോഗം വിലയിരുത്തിയത്. നിര്‍ദ്ദേശം നടപ്പിലായാല്‍ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് എടിഎമ്മിലൂടെ നടത്താനാകൂ. ഇതിന് പുറമെ ഇടപാടിന് വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും നിര്‍ദ്ദേശമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ ഇടപാടുകളുടെ മാതൃകയാണ് ഉദ്ദേശിക്കുന്നത്. നിരീക്ഷണ സംവിധാനം ചില ബാങ്കുള്‍ സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ച് എടിഎമ്മിലെത്തിയാല്‍ അത് നീക്കാന്‍ സന്ദേശമായി നല്‍കാന്‍ ആവശ്യപ്പെടുന്ന രീതിയാണിത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ എടിഎം തട്ടിപ്പുകള്‍ നടക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ