ബി ജെ പി ജയിച്ചാലും യു ഡി എഫ് തോല്‍ക്കണമെന്ന വാശിയാണ് എല്‍ ഡി എഫിന് തിരിച്ചടിയായത്-എം സി ഖമറുദ്ദീന്‍

ബി ജെ പി ജയിച്ചാലും യു ഡി എഫ് തോല്‍ക്കണമെന്ന വാശിയാണ് എല്‍ ഡി എഫിന് തിരിച്ചടിയായത്-എം സി ഖമറുദ്ദീന്‍




കാസര്‍കോട്: ബി ജെ പി ജയിച്ചാലും യു ഡി എഫ് പരാജയപ്പെടണമെന്ന വാശിയുമായി പ്രവര്‍ത്തിച്ചതാണ് എല്‍ ഡി എഫിന് തിരിച്ചടിയായി മാറിയതെന്ന്  നിയുക്ത മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ ആരോപിച്ചു. ശനിയാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫില്‍ നിന്നും യു ഡി എഫിന് വോട്ടുമറിച്ചുവെന്ന പ്രചാരണം അടിസ്ഥാന ഗഹിതമാണ്.  കൊണ്ടോട്ടിക്കാരന്‍ ഖമറുദ്ദീന്‍ എം സിക്ക് പത്രിക നല്‍കാന്‍ സഹായം നല്‍തിയത് സി പി എം ഏരിയാ സെക്രട്ടറിയാണ്.  എന്തു കൊണ്ട് ബി ജെ പിക്ക് അപരനെ നിര്‍ത്താന്‍ സി പി എം തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു. 5,000 വോട്ടിന് ജയിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യു ഡി എഫ് 10,000 വോട്ടെന്ന് പറഞ്ഞത് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ അനുസരിച്ചാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 25,000 വോട്ടിന് വിജയിക്കുമെന്നാണ് താന്‍ കണക്കുകൂട്ടിയത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ അരലക്ഷം വോട്ടിന് വിജയിക്കുമെന്ന അഭിപ്രായമാണ് തെരഞ്ഞെടുപ്പിന് മുമ്പ്  പങ്കുവെച്ചത്. ഫലം വന്നപ്പോള്‍ 40,000 ലധികം വോട്ടിന് ജയിക്കുകയും ചെയ്തു. യു ഡി എഫിന്റെ കേന്ദ്രങ്ങളില്‍ മാത്രം സി പി എം കണ്ണൂര്‍- കാസര്‍കോട് ജില്ലയിലെ മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും എത്തിച്ച് പ്രചരണം നടത്തിയതുകൊണ്ട് ബി ജെ പിയുടെ ഭൂരിപക്ഷ കേന്ദ്രമായ മീഞ്ച, എന്‍മകജെ, പൈവളിഗെ പോലുള്ള പഞ്ചായത്തുകളില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ വോട്ട് 10,000 കടക്കുമായിരുന്നു. ഇതുകൂടാതെ മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവധി ദിവസമല്ലാത്തതു കൊണ്ട് വോട്ട് ചെയ്യാന്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. പോളിംഗ് വളരെ പതുക്കെയാണ് മുന്നോട്ട് പോയത്. ക്യൂ നിന്ന പല സ്ത്രീകള്‍ക്കും ഇരിക്കാന്‍ കസേര നല്‍കിയപ്പോള്‍ പോലീസ് അത് എടുത്തുമാറ്റുകയായിരുന്നു. ഇങ്ങനെ നിരവധി സ്ത്രീകള്‍ വോട്ട് ചെയ്യാതെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മീറ്റ് ദ പ്രസില്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ് എന്നിവരും എം സി ഖമറുദ്ദീനൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments