ന്യൂഡല്‍ഹി ന്മ അയോധ്യാ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായകമായ വിധി. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കും. മുസ്ലിംകള്‍ക്ക് പകരം അയോധ്യയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. തര്‍ക്കഭൂമിക്ക് പുറത്ത് കേന്ദ്രസര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കണമെന്നും വിധിയില്‍ പറയുന്നു. മൂന്നുമാസത്തിനുള്ളില്‍ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോര്‍ഡിന് ഭൂമിയില്‍ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയില്‍ എടുത്തു പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അരമണിക്കൂറോളം നീണ്ട വിധി പ്രസ്താവന ആരംഭിച്ചത്.
2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നല്‍കിയ വിധി സുപ്രീംകോടതി തള്ളി. വിധിപ്രസ്താവന പരിഗണിച്ച് രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിലാണ് പരമോന്നത കോടതി അന്തിമ തീര്‍പ്പ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 16 നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. അതിനിടെ, ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ സുരക്ഷാനില ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ രാവിലെ ചേര്‍ന്ന ഉന്നതലയോഗം വിലയിരുത്തി. വിധി വരുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്.
0 Comments