ജനം തെരുവില്‍, ശക്തമായ പ്രക്ഷോഭം; യെച്ചൂരിയും കാരാട്ടും ബൃന്ദയും ഡി രാജയും അറസ്റ്റില്‍; ദില്ലിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ചു; ആയിരക്കണക്കിന് വിദ്യാര്‍ഥികളും അറസ്റ്റില്‍

ജനം തെരുവില്‍, ശക്തമായ പ്രക്ഷോഭം; യെച്ചൂരിയും കാരാട്ടും ബൃന്ദയും ഡി രാജയും അറസ്റ്റില്‍; ദില്ലിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ചു; ആയിരക്കണക്കിന് വിദ്യാര്‍ഥികളും അറസ്റ്റില്‍


ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം
യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവര്‍ അറസ്റ്റില്‍. ദില്ലിയില്‍ നടത്താനിരുന്ന പ്രതിഷേധമാര്‍ച്ചിനിടെയാണ് ദില്ലി പൊലീസിന്റെ നടപടി.
ഇടതു പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് നടത്താന്‍ തന്നെയായിരുന്നു നേതാക്കളുടെയും വിദ്യാര്‍ഥികളുടെയും തീരുമാനം.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയിലേക്കെത്തുന്ന വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മൊബെെല് സേവനങ്ങളും നിര്ത്തിവച്ചു. 
ദില്ലിക്ക് പുറമേ ഗുജറാത്ത്, ചെന്നൈ നഗരങ്ങളിലെ റാലികള്‍ക്കും സംസ്ഥാന പൊലീസുകള്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിമയ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലക്നൗ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ സമരാനുകൂലികളായ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ അഹമ്മാബാദ് അടക്കമുള്ള നിരവധി നഗരങ്ങളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. 
പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ദില്ലിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. കര്‍ശന പരിശോധനയ്ക്ക് ശേഷമേ ഗുരുഗ്രാമില്‍നിന്ന് വാഹനങ്ങള്‍ കടത്തി വിടുന്നുള്ളു.
കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു.
പ്രമുഖ ചരിത്രകാരനും ആക്റ്റിവിസ്റ്റുമായ രാമചന്ദ്രഗുഹയെ ബംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു ടൗണ്‍ ഹാളിനുമുന്‍പില്‍ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ സിപിഐഎം നേതൃത്വത്തില്‍ ഇടതുപാര്‍ടികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചയുടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തെലങ്കാനയില്‍ നിരോധനാജ്ഞ ലംഘിച്ച് തെരുവില്‍ പ്രകടനമായിറങ്ങിയ നൂറോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൈദരബാദില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കാന്‍ എത്തിയവരെയും കസ്റ്റഡിയില്‍ എടുത്തത്. സമര സ്ഥലത്തേക്ക് ഇവര്‍ പോവുകയായിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊയ്‌നാബാദ് പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുമുള്ളത്.
ഹൈദരബാദ്, മദ്രാസ് യൂണിവേഴ്‌സിറ്റികളില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

0 Comments