ശുഹൈബ് വധം: പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ആശുപത്രിയില്‍ ജോലി

ശുഹൈബ് വധം: പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ആശുപത്രിയില്‍ ജോലി


കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമാകുന്നു.
കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്‌സായി ജോലി നല്‍കിയത്.
കെ.പി.സി.സി ഭാരവാഹിയായ മമ്പറം ദിവാകരന്‍ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയത്. ശുഹൈബിനെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കുന്നത് എന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റിന്റെ ശുപാര്‍ശയിലാണ് ജോലി നല്‍കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഏത് ശുപാര്‍ശയുടെ പേരിലായാലും ശുഹൈബിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട് പാടില്ലെന്നും ശുഹൈബിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്നുമാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.
ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അണികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇവരെ ജോലിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതുള്‍പ്പെടെയുള്ള കടുത്ത നിലപാട് സ്വീകരിക്കുമെന്ന് നേതാക്കള്‍ ഉള്‍പ്പെടെ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ബന്ധുവിന് പാര്‍ട്ടി ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും കണ്ണൂര്‍ ഡിസിസി നേതൃത്വം പ്രതികരിച്ചു.
സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറഞ്ഞുവെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. നടപടി തിരുത്തുമെന്ന് നേതൃത്വം പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments