സ്കൂളുകള്‍ തുറക്കാന്‍ വൈകിയാലും അധ്യയനവര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതി ചുരുക്കുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ദ്ധസമിതി. കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി അധ്യയനവര്‍ഷം പൂര്‍ത്തിയാക്കണമെന്ന് എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കും. സ്കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുത്. ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ പാടില്ല. സ്കൂളുകള്‍ തുറക്കുമ്പോള്‍ അധികസമയമെടുത്തും അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചും മാര്‍ച്ചിന് പകരം ഏപ്രിലിലോ മേയിലോ അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാം.
വിക്ടേഴ്സിന്റെ ക്ലാസുകള്‍ വഴി പഠിപ്പിച്ചവ ഗ്രഹിച്ചോ എന്നറിയാന്‍ പരീക്ഷക്ക് പകരം വര്ക്ഷീറ്റുകള് ഉപയോഗിക്കണം. പൊതുപരീക്ഷ നടക്കുന്ന പത്ത്, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്കുന്ന വര്ക്ഷീറ്റുകള് കൂടുതല്‍ പരീക്ഷ കേന്ദ്രീകൃതമായിരിക്കണം. സെപ്തംബര്‍ 30നകം പഠിപ്പിക്കേണ്ട പാഠങ്ങള്‍ മിക്ക വിഷയങ്ങളുടേതും പൂര്‍ത്തീകരിച്ചു. ചില വിഷയങ്ങള്‍ നിശ്ചയിച്ചതിലും മുന്നിലാണ്. അതിനാല്‍ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ട. സ്കൂള്‍ തുറക്കുമ്പോള്‍ ഫസ്റ്റ്ബെല്ലിലൂടെ പഠിപ്പിച്ചവയുടെ ആവര്ത്തനത്തിനായി അധ്യാപകര്‍ പാഠങ്ങളിലൂടെ 'ഓട്ടപ്രദക്ഷിണം' നടത്തണം. പഠനവിടവില്ലാതെ കുട്ടികളെ പഠിക്കേണ്ട ഭാഗങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
0 Comments