മാങ്കുളം: പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ചവർക്ക് പിന്തുണയുമായി നാട്ടുകാർ. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വന്യജീവി ആക്രമം പതിവാണെന്നും പരാതിപ്പെട്ടിട്ടും നടപടി ഇല്ലായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്. സ്ഥിരം ശല്യമായിരുന്ന പുലിയെ പിടികൂടിയവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികളെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
വന്യജീവി ആക്രമണത്തിനെതിരെ പരാതികൾ ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ട്. ഈ മേഖലയിൽ വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും ആടിനേയും കോഴികളേയും മാസങ്ങൾക്ക് മുമ്പ് പുലി പിടിച്ചിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് പുലിയെ കൊന്ന് കറിവെച്ചവർക്ക് നാട്ടുകാർ പിന്തുണ നൽകുന്നതെന്നും മാതൃഭൂമി ന്യൂസ് പറയുന്നു. അതേസമയം വന്യമൃഗശല്യം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് വീശദീകരണം.
പുലിയെ പിടികൂടുന്നതും കൊല്ലുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തിൽ പുലിയെ പിടിക്കാൻ ഗൂഢാലോചന നടത്തിയാൽ പോലും ശിക്ഷ അനുഭവിക്കേണ്ടി വരും. മാങ്കുളത്ത് പുലിയ പിടികൂടി കേസിൽ മുനിപാറ കൊള്ളിക്കടവിൽ പികെ വിനോദ്, ബേസിൽഗാർഡൻ വീട്ടിൽ വിപി കുര്യാക്കോസ്, മാങ്കുളം പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സിഎസ് ബിനു, മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ, മാങ്കുളം വടക്കുംചേരിൽ വിൻസെൻറ് എന്നിവരാണ് അറസ്റ്റിലായത്. പുലിയുടെ തോൽ, നഖങ്ങൾ, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകർ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
0 Comments