മലപ്പുറം: വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാണാതായ യുവതിയുടേത് തന്നെയാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, യുവതിയെ കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയാണെന്ന് പ്രതി അൻവർ (38) വെളിപ്പെടുത്തി. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ് അൻവർ പോലീസിനോട് പറഞ്ഞത്.
പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി സമീപത്തുള്ള ഇയാളുടെ ഉടമസ്‌ഥതയിലെ പറമ്പിൽ കൊണ്ടുപോയി. ശേഷം ഒരു കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് സമീപത്തെ ക്വാറിയിൽ നിന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ഇവിടം മണ്ണിട്ട് മൂടുകയും ചെയ്‌തു.
40 ദിവസം മുൻപാണ് ചോറ്റൂർ സ്വദേശിനിയായ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ (21) കാണാതായത്. വെട്ടിച്ചിറയിലെ സ്വകാര്യ സ്‌ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഫർഹത്ത് മാർച്ച് 10ന് രാവിലെ ജോലിക്ക് പോയശേഷം തിരിച്ച് വീട്ടിൽ എത്തിയിരുന്നില്ല. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കഴിഞ്ഞ ദിവസമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
0 Comments