കല്‍പ്പറ്റ: വയനാട് സ്വദേശിനിയായ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച സംഭവത്തില്‍ 21കാരന്‍ അറസ്‌റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു ആണ് അറസ്‌റ്റിലായത്. യുവതിയുടെ ചിത്രം ഇയാൾ മോര്‍ഫ് ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് വീഡിയോയായി പ്രചരിപ്പിച്ചതായി പോലീസ് പറയുന്നു. മോര്‍ഫ് ചെയ്‌ത വീഡിയോ അശ്‌ളീല വെബ്സൈറ്റിലും ഇന്റര്‍നെറ്റ് നമ്പർ ഉപയോഗിച്ച് നിര്‍മിച്ച വാട്‌സ്‌ആപ്പിലും പെണ്‍കുട്ടിയുടെ തന്നെ പേരില്‍ വ്യാജമായി സൃഷ്‌ടിച്ച ഫേസ്ബുക്ക്, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് പ്രതി പ്രചരിപ്പിച്ചത്.
പ്രതിയെ കുറിച്ച് വ്യക്‌തമായ വിവരങ്ങള്‍ ലഭിച്ച വയനാട്ടില്‍ നിന്നുള്ള പോലീസ് സംഘം നെടുമങ്ങാട് എത്തുകയും അനന്ദുവിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. വയനാട് സൈബര്‍ പോലിസ് ഇന്‍സ്‌പെക്‌ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പോലീസിനെ കണ്ട് വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും അശ്‌ളീല സൈറ്റുകളുടെയും ഐപി അഡ്രസ് വിശകലനം ചെയ്‌താണ് സൈബര്‍ പോലിസ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ ഐടി ആക്‌ട് അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
0 Comments