കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന ആരോപണത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കെ സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് ഉത്തരവ്. മഞ്ചേശ്വരത്തെ ഇടത് സ്‌ഥാനാര്‍ഥി വിവി രമേശന്റെ പരാതിയെ തുടർന്നാണ് കോടതി നടപടി.
സ്‌ഥാനാർഥിയെ തട്ടിക്കൊണ്ടുപോയി, തടങ്കലില്‍വച്ചു, പണം നല്‍കി സ്വാധീനിച്ചു തുടങ്ങി വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുക. ഐപിസി സെക്ഷന്‍ 171 ബി വകുപ്പ് പ്രകാരം കേസെടുക്കാൻ സാധിക്കുമെന്ന് കോടതി അറിയിച്ചതായി വിവി രമേശന്റെ അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്‌പി സ്‌ഥാനാർഥിയായി മൽസരിക്കുന്നതിന് സമർപ്പിച്ച പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയെന്നാണ് കഴിഞ്ഞ ദിവസം സുന്ദര വെളിപ്പെടുത്തിയത്. നാമനിർദ്ദേശ പത്രിക നൽകുന്നതിന്റെ തലേദിവസമാണ് പണം കിട്ടിയത്. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പ് നൽകിയതായും സുന്ദര പറഞ്ഞു. പ്രാദേശിക ബിജെപി നേതാക്കളാണ് പണം എത്തിച്ചത്. കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു, സുന്ദര വ്യക്‌തമാക്കി.
0 Comments