കോഴിക്കോട്ട് മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ രണ്ട് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്നാസും ഫഹദുമാണ് അറസ്റ്റിലായത്. രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
പിടിയിലായ രണ്ട് പ്രതികളെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിൻ വഴി ഇന്നലെ രാവിലെയാണ് യുവതി കോഴിക്കോട്ടെത്തിയത്. യുവതിക്ക് മദ്യവും ലഹരി മരുന്നും നൽകിയാണ് പീഡിപ്പിച്ചത്. കൂടാതെ യുവതിയുടെ ചിത്രങ്ങളും പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയത് അജ്നസാണെന്ന് പൊലീസ് കണ്ടെത്തി.
യുവതിയെ ആശുപത്രയിൽ എത്തിച്ചതിന് ശേഷം പ്രതികൾ കടന്ന് കളയുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് വിവരം അറിയുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിക്ക് കാര്യമായ പരുക്കുകൾ ഏറ്റിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
0 Comments