ഔഫ് കൊലപാതകം; വിചാരണ അടുത്ത മാസം 3ന്‌ തുടങ്ങും

ഔഫ് കൊലപാതകം; വിചാരണ അടുത്ത മാസം 3ന്‌ തുടങ്ങും

 



കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് വിചാരണ.


ഈ മാസം 20ന് ഹാജരാകാന്‍ പ്രതികൾക്ക് കോടതി സമന്‍സ് അയച്ചുവെങ്കിലും ഹാജരായിരുന്നില്ല. ഇതിനിടെ പ്രധാന സാക്ഷികളെ വിസ്‌തരിക്കുന്നത് വരെ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യനിബന്ധന നീക്കാന്‍ പ്രതികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും പരിഗണിച്ചില്ല.


യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് (29), യൂത്ത് ലീഗ് പ്രവര്‍ത്തകരായ തലയില്ലത്ത് ഹസന്‍(30), മുണ്ടത്തോട് ഹാഷിര്‍(27) എന്നിവരാണ് കൊലപാതക കേസിലെ പ്രതികള്‍.


2020 ഡിസംബർ 23 രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന ഔഫിനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു.


കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്‌പി മൊയ്‌തീന്‍ കുട്ടിയുടെ മേൽനോട്ടത്തിൽ അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ ദാമോദരന്റെ കീഴിൽ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.


101 സാക്ഷികളുടെ വിവരങ്ങള്‍, അന്വേഷണ സംഘം കണ്ടെടുത്ത 43 തൊണ്ടിമുതലുകള്‍, ചികിൽസാ രേഖകള്‍, പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഫോണ്‍ കോള്‍ രേഖകള്‍, കണ്ണൂര്‍ റീജണല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ അടക്കം 42 രേഖകള്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു.


തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്‌ടപ്പെടാൻ ഇടയായതിന്റെ വൈരാഗ്യമാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫിന്റെ കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. രാഷ്‌ട്രീയ വിരോധത്തെ തുടർന്ന് തന്നെയാണ് കൊലപാതകമെന്ന് സ്‌ഥിരീകരിച്ച ക്രൈംബ്രാഞ്ച് സംഘം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments